മനസ്സുകളിൽ അമ്മ മാത്രം ആറ്റുകാൽ പൊങ്കാല ഇന്ന്

നോവും നിറവുകളും ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ സമർപ്പിച്ച് ആത്മസായുജ്യമടയുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ, നാനാദിക്കുകളിൽനിന്ന് പ്രാർഥനയോടെ എത്തിയ ഭക്തലക്ഷങ്ങൾ നഗരവീഥികളിൽ നിറഞ്ഞുകഴിഞ്ഞു. ഉള്ളിൽ ഒരേയൊരു പ്രാർഥന മാത്രം, അമ്മ !ഇന്ന് രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. 10.15 നായിരുന്നു അടുപ്പുവെട്ട്. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിയാലുടൻ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നു.രാത്രി 7.45 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
Source link