പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിനെ ഈ മാസം 26വരെ റിമാന്റ് ചെയ്‌തു

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ സായി ഗ്രാം ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെഎൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 26 വരെയാണ് റിമാൻഡ്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ആനന്ദകുമാറിന്റെ കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌ത ആനന്ദകുമാർ ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാൽ, നേരിട്ട് കോടതിയിൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. ആശുപത്രിയിൽ നിന്നും മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് ആനന്ദകുമാറിനെ മാറ്റുക. 26ന് രാവിലെ 11മണിക്കകം ആനന്ദകുമാറിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് റിമാന്റ് ഉത്തരവിൽ കോടതി നിർദേശിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്ന ആനന്ദകുമാറിന്റെ തുടർ ചികിത്സയുടെ കാര്യങ്ങൾ മൂവാറ്റുപുഴ സബ് ജയിൽ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Source link