സി.പി.എം പി.ബി തുടങ്ങി, സംഘടനാ റിപ്പോർട്ടിന്റെ കരടിൽ ചർച്ച

ന്യൂഡൽഹി: മധുരയിൽ ഏപ്രിൽ രണ്ടിന് തുടങ്ങുന്ന 24-ാം പാർട്ടി കോൺഗ്രസിലേക്കുള്ള സംഘടനാ റിപ്പോർട്ടിന്റെ കരട് ചർച്ച ചെയ്യുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. ഇന്നും തുടരും. പി.ബി അംഗീകാരം നൽകുന്ന കരടിന് മാർച്ച് 22, 23 തിയതികളിൽ കേന്ദ്ര കമ്മിറ്റി അന്തിമ അംഗീകാരം നൽകും.
75 വയസ് പ്രായപരിധി കർശനമാക്കുന്നതിനാൽ പി.ബി, കേന്ദ്രകമ്മിറ്റി എന്നീ ഉന്നത ഘടകങ്ങളിൽ നിന്ന് 20ൽ അധികം നേതാക്കൾ പടിയിറങ്ങുന്ന സാഹചര്യവും ചർച്ചയാണ്. തലമുറമാറ്റത്തിന് അവസരം നൽകുകയാണ് ലക്ഷ്യമെങ്കിലും മുതിർന്ന നേതാക്കളുടെ അനുഭവങ്ങൾ പാർട്ടി ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശവും പി.ബിക്ക് മുന്നിലുണ്ട്.
മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഇളവു നൽകും. എന്നാൽ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സുര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണൻ എന്നിവർ മാറേണ്ടി വരും. അന്തരിച്ച സീതാറാം യെച്ചൂരിയുടെ ഒഴിവും പുതിയ നേതാവിലൂടെ നികത്തും.
Source link