സമരത്തിന് ഇന്ന് ഒരു മാസം, ആശമാർ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് വളയും

തിരുവനന്തപുരം : വീടുവീടാന്തരം ആരോഗ്യസേവനങ്ങൾ എത്തിച്ചിരുന്ന ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ മഴയെയും വെയിലിനെയും അതിജീവിച്ച് നടത്തുന്ന രാപ്പകൽ സമരത്തിന് ഇന്ന് ഒരുമാസം. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് അധികാരികളും ആവർത്തിക്കുന്നതോടെ സമരത്തിന്റെ ഭാവി തുലാസിലാണ്.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ സമരപന്തലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പൊതുജന പിന്തുണയും ജനകീയ പങ്കാളിത്തവും ആർജിച്ച ജനകീയഹസമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. 18 മണിക്കൂർ വരെ തുടർച്ചയായി ജോലി എടുക്കുകയും തുച്ഛ വേതനം ലഭിക്കുകയും ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ സർക്കാർ പാടെ അവഗണിക്കുകയാണ്.
സമരത്തെ തകർക്കാനും ആശാവർക്കർമാരെ ഭീഷണിപ്പെടുത്താനും പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നും സദാനന്ദൻ പറഞ്ഞു. ജനറൽ സെക്രട്ടറി എം.എ.ബിന്ദു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി, ജില്ലാ പ്രസിഡന്റ് കെ.പി.റോസമ്മ എന്നിവർ പങ്കെടുത്തു.
സി.ഐ.ടി.യു നേതാവിന്
വക്കീൽ നോട്ടീസ്
ആശാപ്രവർത്തകരെ അധിക്ഷേപിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനിഥിന്. കേരള ആശാ ഹെൽത്ത് വർക്കേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എംഎ ബിന്ദു വക്കീൽ നോട്ടീസ് അയച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് കുടയ്‌ക്കൊപ്പം ഉമ്മയും കൊടുത്തോയെന്ന പരാമർശം പിൻവലിച്ച് പരസ്യമായി ക്ഷമാപണം പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. . മാപ്പ് പറഞ്ഞില്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് തുടരുമെന്നും നോട്ടീസിലുണ്ട്..
Source link