സെസും ഫീസും സാദ്ധ്യത മാത്രം ഉടൻ നടപ്പാക്കില്ല: മുഖ്യമന്ത്രി

കൊല്ലം: സെസ്, ഫീസ് തുടങ്ങിയവ വിഭവസമാഹരണ സാദ്ധ്യത എന്ന നിലയിലാണ് മുന്നോട്ടുവച്ചതെന്നും ഉടൻ നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ ബോദ്ധ്യപ്പെടുത്തി മാത്രമേ മുന്നോട്ടുപോകൂ. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴുള്ള ബദൽവഴി തേടൽ എന്ന നിലയിലാണ് സെസ് ആശയം മുന്നോട്ടുവച്ചത്. നയവ്യതിയാനമല്ല, വികസന നയരേഖയ്ക്ക് ഇടത് സ്വഭാവം തന്നെയൊണെന്നും സംസ്ഥാന സമ്മേളന പ്രതിനിധികളുടെ ആശങ്കയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണമാണ് ലക്ഷ്യം. വിഭവ സമാഹരണത്തിൽ ജനദ്രോഹ നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തിനായി പുതുവഴികൾ രേഖയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വകാര്യപങ്കാളിത്തത്തിന് അനുകൂലമായ നയം, സെസും ഫീസും പിരിക്കാനുള്ള നീക്കം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികൾ സംശയമുയർത്തിയത്.
പ്രവാസി നിക്ഷേപം വർദ്ധിപ്പിക്കൽ പ്രധാന ലക്ഷ്യമാണ്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം. ഉദ്യോഗസ്ഥർ ഇനിയും നാടിനുവേണ്ടി മാറാനുണ്ട്. കുറെ കാലമായി വർദ്ധനവ് ഇല്ലാത്ത മേഖലയിൽ വർദ്ധനവ് വരുത്തി വിഭവ സമാഹരണമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെയും സർക്കാരിന്റെയും ഇതുവരെയുള്ള നയസമീപനങ്ങളിൽ വലിയ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ചാണ് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനും അതിന് അനുകൂലമായ രീതിയിൽ പാർട്ടി നയത്തിലും നിയമത്തിലും കാലോചിത മാറ്റത്തിനും നിർദേശിക്കുന്ന നയരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചത്.
നയരേഖയ്ക്ക് സമ്മേളനത്തിൽ എതിർപ്പുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. സംശയങ്ങൾ ദൂരീകരിച്ച് വേണം നയം നടപ്പാക്കാനെന്ന അഭിപ്രായം മാത്രമാണ് നാലുമണിക്കൂറോളം നീണ്ട ചർച്ചയിൽ 27 പ്രതിനിധികൾ ഉയർത്തിയത്. എന്നാൽ പാർട്ടിയുടെ നയവ്യതിയാനം അല്ലേയിതെന്ന് കോഴിക്കോട് നിന്നുള്ള പ്രതിനിധി കെ.ടി.കുഞ്ഞിക്കണ്ണൻ ചോദിച്ചിരുന്നു.
Source link