‘സഹോദര സ്നേഹമെന്നു പറഞ്ഞു, ബന്ധം തുടർന്നു; കോഴിഫാമിലെ മണമെന്ന് കരുതി, മൃതദേഹം അഴുകി’

കാസർകോട് ∙ പൈവളിഗെയിൽ 15കാരിയെയും അയൽവാസിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്തെന്നു പൊലീസ്. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണത്തെപ്പറ്റി വ്യക്തത വരൂവെന്നും കുമ്പള സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.അനൂപ് കുമാർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.‘‘ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പമുണ്ട്. ഫോണിലൂടെയാണു ബന്ധം തുടർന്നത്. പരസ്പരം വിളിക്കുകയും ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. ഒരു വർഷം മുൻപ് ഇവരുടെ ബന്ധത്തെപ്പറ്റി ചൈൽഡ് ലൈനിൽ പരാതി വന്നു. അന്നു സഹോദരസ്നേഹം ആണെന്നു പറഞ്ഞാണു കേസ് ഒഴിവായത്. ഈ വാദത്തെ വീട്ടുകാരും പിന്തുണച്ചിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാരാണ്. വീട്ടുകാർ തമ്മിലും അടുപ്പമുണ്ട്.പെൺകുട്ടിയുടെ വീട്ടിൽ ഇയാൾക്ക് എപ്പോൾ വേണമെങ്കിലും വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പെൺകുട്ടിക്ക് അച്ഛനും അമ്മയും അനിയത്തിയുമാണ് ഉള്ളത്. പെൺകുട്ടിയുടെ കൂടെ മരിച്ചനിലയിൽ കണ്ടെത്തിയയാൾ അവിവാഹിതനാണ്. അന്നത്തെ പ്രശ്നത്തിനു ശേഷവും ഇയാളുടെ കാറിൽ പെൺകുട്ടി ക്ഷേത്രങ്ങളിലേക്കും മറ്റും പോയിരുന്നു. നേരത്തേ ഇയാൾക്ക് ഓട്ടോറിക്ഷയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ കാറാണ്. ഡ്രൈവറായി ജോലിക്കു പോകാറുണ്ട്.’’– ഇ.അനൂപ് കുമാർ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Source link