‘ഭാവിയിൽ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വരും, സിപിഎം വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടി’

കൊല്ലം: ഭാവിയിൽ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. വനിതകൾ മുഖ്യമന്ത്രിയാകുന്നതിന് സിപിഎം എതിരല്ല. വനിതകൾക്ക് എപ്പോഴും പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ശൈലജ വ്യക്തമാക്കി.
സ്ത്രീകൾ ലോകത്ത് 50 ശതമാനമുണ്ട്. സ്ത്രീ പ്രാതിനിഥ്യം എല്ലാ മേഖലയിലും വർദ്ധിക്കണം. വനിതകൾ കൂടുതൽ വളർന്നുവരുന്നുണ്ട്. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർദ്ധിച്ചുവരുന്നു. ഇനിയും വർദ്ധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെ വനിതകൾ ആയി. ഇനി ജില്ലാ സെക്രട്ടറിയായി വരും’- കെകെ ശൈലജ പറഞ്ഞു.
പാർട്ടി ജനറൽ സെക്രട്ടറിക്ക് വനിതയും പുരുഷനുമില്ലെന്ന് പിബി അംഗം വൃന്ദാ കാരാട്ട് കേരള കൗമുദിയോട് പറഞ്ഞു. പാർട്ടി കോൺഗ്രസ് തീരുമാനിക്കുന്നവരാണ് സെക്രട്ടറിയായി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ചും വൃന്ദാ കാരാട്ട് പ്രതികരിച്ചു. ആശാ വർക്കർമാർക്ക് നീതി ലഭിക്കണം. അവരെ സ്ഥിരം തൊഴിലാളികളാക്കി മാറ്റണമെന്നതാണ് പാർട്ടി നിലപാട്. അവർക്ക് ന്യായമായ വേതനം ലഭിക്കണം. അതേസമയം കേന്ദ്രാവിഷ്‌കരണ പദ്ധതിയാണ് ആശയെന്ന് മറന്നുപോകരുത്. കേന്ദ്രം സ്വീകരിക്കുന്ന നിഷേധാത്മക നിലപാടാണ് പ്രശ്നങ്ങൾക്ക് കാരണം. യാഥാർത്ഥ്യമറിയാതെയാണ് ഇവിടുത്തെ പ്രതിപക്ഷം സർക്കാരിനെ ആക്രമിക്കുന്നത്. എത്രയും പെട്ടന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും വൃന്ദാ കൂട്ടിച്ചേർത്തു.
അതേസമയം, പ്രായപരിധി മാനദണ്ഡം നോക്കിയാൽ 75 കഴിഞ്ഞ വൃന്ദാ ഇക്കുറി പിബിയിൽ നിന്നൊഴിയേണ്ടിവരും. എന്നാൽ ഇളവ് നൽകി വൃന്ദയെ സിപിഎമ്മിന്റെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയായി കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
Source link