ഇംഫാൽ∙ രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പുരിൽ വീണ്ടും സംഘർഷം. സംസ്ഥാനത്ത് ഇന്നു മുതല്‍ ബസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനിടെ കാങ്പോക്പിയിൽ വച്ച് കുക്കി വിഭാഗക്കാർ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാർ വാഹനങ്ങൾക്കു തീയിട്ടതോടെ സുരക്ഷാസേന ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്കു പരുക്കേറ്റു. മെയ്തെയ് വിഭാഗത്തിനു ആധിപത്യമുള്ള ഇംഫാലിൽനിന്നാണ് കുക്കി മേഖലയിലേക്ക് ബസ് സർവീസ്.കാങ്പോക്പിയിൽ വച്ച് ബസിനു നേരെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ പാഞ്ഞടുത്തു. ഇവർ ബസിനു കല്ലെറിയുകയും റോഡിൽ ടയറുകൾ കത്തിക്കുകയും ചെയ്തു. റോഡുകൾ യാത്രാ യോഗ്യമല്ലാത്ത രീതിയിൽ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പ്രതിഷേധക്കാരിൽ ചിലർ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ സ്ഫോടക വസ്തുകൾ എറിഞ്ഞ് പിന്തിരിയാൻ ആവശ്യപ്പെട്ടു. മണിപ്പുരിൽ കുക്കി വിഭാഗത്തിന് ആധിപത്യമുള്ള മേഖലകളിൽ സംഘർഷങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേന്ദ്ര സേനയുടെ വലിയ സുരക്ഷാ സന്നാഹങ്ങൾക്കിടെയാണ് ബസ് സര്‍വീസുകൾ ഇന്ന് പുനരാരംഭിച്ചത്. സഞ്ചാരസ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉറപ്പാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇംഫാലിൽനിന്ന് പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ ബസ് സർവീസുകൾ ആരംഭിച്ചത്.
Source link
വാഹനങ്ങൾക്ക് തീയിട്ടു; ലാത്തിച്ചാർജ്, കണ്ണീർവാതകം, നിരവധി പേർക്ക് പരുക്ക്; മണിപ്പുരിൽ വീണ്ടും സംഘർഷം
