സമാധാന നൊബേൽ പട്ടികയിൽ ട്രംപും മാർപാപ്പയും: ട്രംപിനേക്കാൾ യോഗ്യനില്ലെന്ന് യുഎസ് കോൺഗ്രസ് അംഗം

വാഷിങ്ടൻ ∙ ഈ വർഷത്തെ സമാധാന നോബേലിനായി വ്യക്തികളെയും സംഘടനകളെയും ഉൾപ്പെടെ മൂന്നൂറോളം പേരെ നാമനിർദേശം ചെയ്തതായി നോർവീജിയൻ നോബേൽ ഇൻസ്റ്റിറ്റ്യൂട്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്രാൻസിസ് മാർപാപ്പയും പട്ടികയിലുണ്ടെന്നാണ് വിവരം. 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ 338 നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 286 പേരായിരുന്നു. ഔദ്യോഗിക പട്ടിക 50 വർഷത്തേക്കു പുറത്തുവിടരുതെന്നാണ് നിയമം. എന്നിരുന്നാലും നാമനിർദേശം ചെയ്യാൻ യോഗ്യതയുള്ള മുൻ നോബേൽ ജേതാക്കൾ, നിയമനിർമാതാക്കൾ, എല്ലാ രാജ്യങ്ങളിലെയും കാബിനറ്റ് മന്ത്രിമാർ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് അവരവർ നാമനിർദേശം ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്താനാകും. ട്രംപിനെ നാമനിർദേശം ചെയ്യുമെന്ന് യുഎസ് കോൺഗ്രസ് അംഗം ഡാരെൽ ഇസ്സ വെളിപ്പെടുത്തി. സമാധാന നൊബേലിന് ട്രംപിനെക്കാൾ അർഹതയുള്ളയാൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവദേശത്തു നടത്തിയ സമാധാന പ്രവർത്തനങ്ങൾക്കാണ് ട്രംപിനെ നാമനിർദേശം ചെയ്യുന്നത്. അതേസമയം സമാധാന നൊബേലിന് നാമനിർദേശം നൽകാനുള്ള അവസാന തീയതി കഴിഞ്ഞാണ് ഇസ്സയുടെ നാമനിർദേശം. എന്നാൽ 2024 നവംബർ യുക്രെയ്ൻ പാർലമെന്റ് അംഗമായ ഒലെക്സാണ്ടർ മെറെഷ്കോ ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്തിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഇത്തവണത്തെ നാമനിർദേശം എന്നതു ശ്രദ്ധേയമാണ്. മുൻ നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റു ചിലർ.
Source link