‘മുസ്‌ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു, അടിത്തറ തകർക്കും; മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്ക്’

കൊല്ലം ∙ 2021നേക്കാള്‍ മെച്ചപ്പെട്ട വിജയത്തിലേക്കാണ് എല്‍ഡിഎഫിന് മുന്നോട്ടുപോകാനുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ സാഹചര്യത്തെ നേരിടാന്‍ സംഘടന കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലവാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്കു നീങ്ങുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ‘‘മുസ്‌ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യുഡിഎഫിനു വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നത്. യുഡിഎഫിന്റെ വോട്ടുകള്‍ ബിജെപിയിലേക്കു ചെന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാകുന്ന കാര്യം പരിശോധിച്ചു. അതാണ് തൃശൂരിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കണ്ടത്. ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.’’ – എം.വി.ഗോവിന്ദൻ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ അണികളെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള അവസരം ലീഗിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. സിപിഎമ്മാണ് ഏറ്റവും വലിയ ശത്രു എന്നു പറഞ്ഞുകൊണ്ടാണിത്. ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും എസ്ഡിപിഐയുടേയും ലീഗിന്റേയും ശത്രുവാണ് സിപിഎം. സിപിഎമ്മിനെതിരായി ഐക്യധാര രൂപപ്പെടുകയാണ്. മുസ്‌ലിം കേന്ദ്രീകൃത മേഖലകളില്‍ സിപിഎമ്മിനു മതനിരപേക്ഷ നിലപാടുള്ള മുസ്‌ലിം വിഭാഗത്തില്‍ സ്വാധീനം നേടാനാകുന്നു. മുസ്‌ലിം വിരുദ്ധതയിലൂന്നി ക്രിസ്ത്രീയ താൽപര്യത്തിന്റെ പേരുപറഞ്ഞ് ആര്‍എസ്എസ് ഉരുക്കുകൂട്ടിയ പ്രസ്ഥാനമാണ് കാസ. ആര്‍എസ്എസിന് അനുകൂലമായ പൊതുചിത്രം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് കാസയിലൂടെ നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Source link