അതിരപ്പിള്ളിയിൽ ഒരു കാട്ടാനയ്ക്ക് കൂടി പരിക്ക്; ഏഴാറ്റുമുഖം ഗണപതിക്ക് മുറിവേറ്റത് കാലിന്

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയ്ക്ക് ശേഷം മറ്റൊരു കാട്ടാനയ്ക്ക് കൂടി പരിക്കേറ്റതായി വിവരം. ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടുകൊമ്പന്റെ കാലിനാണ് പരിക്കേറ്റത്. ആനയെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ആനയ്ക്ക് ക്ഷീണമുണ്ടെന്നാണ് സൂചന.
വനംവകുപ്പ് ഡോക്ടർമാരായ ബിനോയ്, മിഥുൻ, ഡേവിഡ് എന്നിവരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. ഡോക്ടർ ബിനോയ് ഇന്ന് വനപാലകർക്കൊപ്പം ആനയുടെ അടുത്തെത്തി നിരീക്ഷിച്ചു. ആനയുടെ കാലിന് ചെറിയ മുടന്തുള്ളതായി ഡോക്ടർ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ മുള്ളുവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടാകുമെന്നാണ് സംശയം.
മറ്റ് ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ വിശദ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് സമർപ്പിക്കും. ഡോക്ടർമാർ പരിശോധിച്ച ശേഷം മയക്കുവെടി വച്ച് ചികിത്സിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞ മാസം മയക്കുവെടിവച്ച് പിടിച്ച മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പന്റെ ഒപ്പമുണ്ടായിരുന്ന ആനയാണ് ഇപ്പോൾ പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതി.
Source link