Explainer ‘മാർകോ കണ്ടത് രണ്ടു കമ്മിറ്റികൾ, കുറേ സീനുകൾ ഒഴിവാക്കി’: ഒടിടിയിൽ ‘കട്ട്’ ഇല്ല; എന്താണ് സെൻസർ ബോർഡ് ചെയ്യുന്നത്?

തിരുവനന്തപുര∙ മാര്‍കോ പോലുള്ള സിനിമകള്‍ കേരളത്തിലെ യുവതയെ അക്രമികളാക്കി മാറ്റിമറിച്ചോ എന്നതാണ് സംസ്ഥാനത്തു കുറച്ചു ദിവസങ്ങളായി നടക്കുന്ന വലിയ ചര്‍ച്ച. സിനിമ വലിയ തോതിലുള്ള ദുസ്വാധീനം കുട്ടികളില്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്നുവെന്നും വയലന്‍സ് ആഘോഷിക്കപ്പെടുന്ന രീതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും അവര്‍ എന്താണു ചെയ്യുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. അതുതന്നെയാണ് യഥാര്‍ഥ പ്രശ്‌നമെന്ന് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പക്ഷെ അതിന് സെന്‍സര്‍ ബോര്‍ഡ് എന്നു പരക്കെ അറിയപ്പെടുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) എന്ന സ്ഥാപനത്തെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഓരോ സിനിമയും കണ്ട് കഥാതന്തുവിന് ആവശ്യമില്ലാത്തതായി ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി സിനിമയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുക മാത്രമാണ് സിബിഎഫ്‌സി ചെയ്യുന്നത്. ഇത്ര പ്രായത്തിലുള്ളവര്‍ക്കു കാണാന്‍ കഴിയുന്ന സിനിമ എന്നു തരംതിരിച്ചാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സിനിമയുടെ പോസ്റ്ററില്‍ ഉള്‍പ്പെടെ അതു വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഏതു സര്‍ട്ടിഫിക്കേഷനാണെന്നു തിരിച്ചറിഞ്ഞ് കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം അതു കാണണോ വേണ്ടയോ എന്നു വിവേചനപരമായി തീരുമാനിക്കേണ്ടത് പ്രേക്ഷകനാണ്. സിഗരറ്റിനും മദ്യത്തിനും നല്‍കുന്ന മുന്നറിയിപ്പു പോലെ തന്നെയാണ് സിനിമയ്ക്കുള്ള സര്‍ട്ടിഫിക്കേഷനും. മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് സ്വയം ഉത്തരവാദിത്തവും ഏല്‍ക്കേണ്ടിവരുമെന്നും സിനിമാ രംഗത്തുള്ളവര്‍ പറയുന്നു. രണ്ടു മണിക്കൂര്‍ തിയറ്ററില്‍ പോയിരുന്നു കാണുന്ന സിനിമയാണ് കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതെന്ന വാദം ബാലിശമാണെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു പല ഘടകങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണെന്നും ഇവര്‍ വിമര്‍ശിക്കുന്നു. 1951ലെ സിനിമോട്ടോഗ്രാഫ് നിയമം, 2024ലെ സിനിമോട്ടോഗ്രാഫ് (സര്‍ട്ടിഫിക്കേഷന്‍) നിയമം, സിനിമോട്ടോഗ്രാഫ് നിയമത്തിലെ സെക്ഷന്‍ 5ബി അനുസരിച്ച് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍, 1994ലെയും 1995ലെയും കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയമം, 2003,2004 സിഗരറ്റ് ആന്‍ഡ് ടൊബാക്കോ പ്രോഡക്ട്‌സ് നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം, ചിഹ്നങ്ങളും പേരുകളും ദുരുപയോഗിക്കുന്നത് തടയല്‍ നിയമം, ഡ്രഗ് ആനഡ് മാജിക് റെമഡീസ് നിയമം, പിന്നാക്ക, ഗോത്ര വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം, സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം തടയല്‍ നിയമം, ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമം മുതലായ നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നത്.
Source link