സംസ്ഥാനത്ത് ചൂടു കൂടുന്നു; ഈ മുൻകരുതലുകള്‍ നിർബന്ധം, അല്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ!

സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നു നിർദേശം. സൂര്യാതപം, സൂര്യാഘാതം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇതേ തുടര്‍ന്ന് ശരീരത്തിന്റെ പല പ്രധാന പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന സ്ഥിതി ഉണ്ടാകുന്നു. ശക്തി കുറഞ്ഞ നാഡിമിടിപ്പ്, കടുത്ത തലവേദന, തലക്കറക്കം, മാസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധവസ്ഥയിലാവുക തുടങ്ങിയവയും സംഭവിക്കാം. ഈ സാഹചര്യത്തില്‍ അടിയന്തരമായി വൈദ്യസഹായം തേടണം.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ∙ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ∙ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മൽസ്യ തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞവർ പ്രത്യേകം ജാഗ്രത പാലിക്കണം.∙ പകൽ സമയം പുറത്തേക്ക് ഇറങ്ങുമ്പോൾ പാദരക്ഷകൾ, തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ∙ യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. ∙ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ശീലമാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. ∙ കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
Source link