‘മഴയത്ത് ചുംബന രംഗം ചിത്രീകരിക്കാൻ മൂന്ന് ദിവസമെടുത്തു, അമീർ ഖാന്റെ നായിക എത്തിയത് അമ്മയുമായി’

അടുത്തിടെ ഇന്ത്യൻ സിനിമകളിൽ പ്രദർശിപ്പിക്കപ്പെടുന്ന ചുംബനരംഗങ്ങളിലും മോശം പരാമർശങ്ങളിലും സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് കഴിഞ്ഞ ജനുവരിയിൽ തീയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ദേവ. ഷാഹിദ് കപൂറും പൂജ ഹെഗ്‌ഡെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ സിബിഎഫ്സി ഇടപെട്ട് മൂന്ന് മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ചിത്രത്തിലെ ചുംബന രംഗങ്ങളുടെ ദൈർഘ്യം കുറച്ചതായിരുന്നു സിബിഎഫ്സി വരുത്തിയ പ്രധാന മാറ്റം. ഇത്തരം മാറ്റങ്ങൾ നടത്തിയതിന് പിന്നാലെ സിനിമാലോകത്ത് അമീർ ഖാനും കരിഷ്മ കപൂറും നായികാ നായകൻമാരായി എത്തിയ രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഈ സിനിമയിലെ ഒരു ചുംബന രംഗം 72 മണിക്കൂർ കൊണ്ടാണ് ചിത്രീകരിച്ചത്. ബോക്‌സോഫീസിൽ വൻവിജയം കൊയ്ത ചിത്രത്തെക്കുറിച്ച് സംവിധായകൻ ധർമ്മേഷ് ദർശൻ പറഞ്ഞ കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
‘നായികയും നായകനും മഴയത്ത് ചുംബിക്കുന്ന രംഗം സിനിമയിൽ ആവശ്യമായിരുന്നു. ആ സമയത്ത് കരിഷ്മയ്ക്ക് ചെറിയ പ്രായമായിരുന്നു. സിനിമാ ലൊക്കേഷനിൽ കരിഷ്മയോടൊപ്പം അവരുടെ അമ്മ ബബിത കപൂറും വരുമായിരുന്നു. അമീർ ഖാനുമൊത്തുളള ചുംബന രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോഴും ബബിത കപൂറുണ്ടായിരുന്നു. അവരുടെ മുൻപിൽ വച്ചാണ് സീനെടുത്തത്. അമ്മ ഉളളതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് കരിഷ്മ ആ സീനുകൾ ചെയ്തത്. മൂന്ന് ദിവസം വേണ്ടി വന്നു ആ സീൻ ചിത്രീകരിക്കാൻ’-അദ്ദേഹം പറഞ്ഞു.
ബോളിവുഡ് സിനിമകളിൽ ഏറ്റവും ദൈർഘ്യമേറിയ ചുംബനരംഗമുളള ചിത്രം രാജാ ഹിന്ദുസ്ഥാനിയാണ്. ആ സീൻ മനോഹരമാക്കാൻ 47 റീടേക്കുകൾ എടുക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ ചുംബനരംഗത്തിന്റെ ചിത്രങ്ങൾ ചേർക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് മാറ്റിവയ്ക്കുകയായിരുന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തി.
Source link