‘സുരക്ഷാ വാഹനങ്ങൾ, ആംബുലൻസ്, ഫയർ എൻജിൻ’; 10 ദിവസത്തെ ധ്യാനത്തിന് കേജ്‍രിവാൾ പഞ്ചാബിൽ

ന്യൂഡൽഹി∙ പത്തുദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കാൻ പഞ്ചാബിലെത്തി ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. ഇന്നു മുതൽ മാർച്ച് 15 വരെയാണ് ദിവസമാണ് ധ്യാനം. ഹോഷിയാർ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം നടക്കുക. സുരക്ഷാ വാഹനങ്ങൾ, ആംബുലൻസ്, ഫയർ എൻജിൻ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജ്‍രിവാൾ പഞ്ചാബിലെത്തിയതെന്ന് ബിജെപി ആരോപിച്ചു. പഞ്ചാബിലെ ജനങ്ങളുടെ നികുതി പണം അനാവശ്യമായി ചെലവഴിക്കുന്നു എന്നും ബിജെപി പറയുന്നു. സാധാരണക്കാരനെ പോലെ സഞ്ചരിച്ചിരുന്ന കേജ്‍രിവാൾ ഇപ്പോൾ മഹാരാജാവിനെ പോലെയാണ് സഞ്ചരിക്കുന്നതെന്നു ഡല്‍ഹി മന്ത്രിയും ബിജെപി നേതാവുമായ മഞ്ജീന്ദർ സിങ് സിർസ കുറ്റപ്പെടുത്തി. ‘‘ഒരുകാലത്ത് സാധാരണക്കാരനെ പോലെ സഞ്ചരിച്ചിരുന്ന കേജ്‍രിവാൾ ഇപ്പോൾ വിഐപി മഹാരാജാവിനെ പോലെ നൂറിലധികം പൊലീസ് കമാൻഡോകളുടെയും ആംബുലൻസുകളുടെയുമൊക്കെ അകമ്പടിയോടെ ബുള്ളറ്റ് പ്രൂഫ് ലാൻഡ് ക്രൂയിസറുകളിലാണ് സഞ്ചരിക്കുന്നത്’’ –സിർസ എക്സില്‍ കുറിച്ചു. കേജ്‌രിവാൾ അധികാരത്തിനും ആഡംബരത്തിനും അടിമയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും ആരോപിച്ചു. ‘‘കേജ്‍രിവാൾ അധികാരത്തെ സ്നേഹിക്കുന്നു. അദ്ദേഹം ആഡംബരത്തിൽ മുഴുകിയിരിക്കുകയാണ്. താൻ ഏതോ രാജാവോ ചക്രവർത്തിയോ ആണെന്ന മിഥ്യാധാരണയിലാണ് കേജ്‌രിവാൾ ജീവിക്കുന്നത്. ഡൽഹിയിൽ പരാജയപ്പെട്ടതിനുശേഷവും അദ്ദേഹം മിഥ്യാധാരണയിൽനിന്നു ഉണർന്നിട്ടില്ല’’ – സന്ദീപ് ദീക്ഷിത് പറഞ്ഞു.
Source link