KERALAM

ഉപ്പിലിട്ടതിനും ഫുൾജാർ സോഡയ്ക്കും നിരാേധനം, ഇഫ്താർ വിരുന്നുകൾക്ക് പേപ്പർ ഗ്ലാസിനും വിലക്ക്

മഞ്ചേരി: റംസാനിൽ രാത്രികാലങ്ങളിൽ ഫുൾജാർ സോഡ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ശീതളപാനീയങ്ങളും അനുവദനീയമായ അളവിലും കൂടുതലായി പ്രിസർവേറ്റീവ് ചേർത്തിട്ടുള്ള ഉപ്പിലിട്ടതും വിൽക്കുന്നത് നിരോധിച്ച് നഗരസഭ ആരോഗ്യവകുപ്പ് നിർദേശം നൽകി.

മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിലും മരണം വരെ സംഭവിക്കുന്ന സാഹചര്യത്തിലും പരിശോധനയും നടപടികളും കർശനമാക്കുമെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ അറിയിച്ചു. റംസാൻ കാലമായതിനാൽ അനധികൃത പാനീയങ്ങളുടെ എല്ലാ കച്ചവടവും നിരോധിക്കാൻ തീരുമാനിച്ചു. അംഗീകൃത മിനറൽ വാട്ടർ ജാർ ഉപയോഗിച്ച് മാത്രമേ പാനീയങ്ങൾ തയാറാക്കാവൂ എന്നും ഉപയോഗിക്കുന്ന മിനറൽ വാട്ടറിന്റെ കൃത്യമായ രേഖകൾ കടയിൽ ഉണ്ടായിരിക്കണമെന്നും ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം പറഞ്ഞു.

എല്ലാവർക്കും ഹെൽത്ത് കാർഡും കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. കടയിലെ മലിനജലവും മാലിന്യവും ഓടയിലേക്കോ പൊതുസ്ഥലത്തേക്കോ ഒഴുക്കിവിടരുതെന്നും ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ പേരിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


ഇഫ്താർ സംഗമങ്ങളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം. പുനരുപയോഗ സാധ്യതയുള്ള സ്റ്റീൽ പാത്രങ്ങളും പ്ലേറ്റുകളും ഉപയോഗിക്കണം. നോമ്പ് തുറക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് പാനീയങ്ങൾ തയ്യാറാക്കണം. ഹരിത പ്രോട്ടോക്കോൾ പാലിക്കാനും നിർദേശം നൽകി.

വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, മരുന്നൻ സാജിദ് ബാബു, എ.വി. സുലൈമാൻ, അഡ്വ.പ്രേമ രാജീവ് എന്നിവർ സംസാരിച്ചു.


Source link

Related Articles

Back to top button