പുണെ ബലാത്സംഗ കേസ്: പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് അന്വേഷണ സംഘം, വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ

മുംബൈ∙ പൊലീസ് സ്റ്റേഷനു 100 മീറ്റർ അകലെ 26കാരിയെ ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിച്ച പുണെ ബലാത്സംഗ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ദത്ത്രേയ റാംദാസ് ഗഡേ (37) എന്ന പ്രതിക്കായി പുണെ പൊലീസ് അന്വേഷണം ഊർജിതമാക്കി. 13 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട അന്വേഷണ സംഘം, ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നവർ 9881670659, 600444569 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു. പുണെയിലെ സ്വർഗതേ ഡിപ്പോയിൽ കിടന്നിരുന്ന സർക്കാർ ബസിൽ ചൊവ്വാഴ്ചയായിരുന്നു യുവതിക്കെതിരെ അതിക്രമം നടന്നത്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 64 (ബലാത്സംഗം), 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനു സമീപം നടന്ന സംഭവം രാഷ്ട്രീയ കോളിളക്കങ്ങൾക്കും വഴിവച്ചു. ഷിരൂരിലെ ഗുണത് സ്വദേശിയായ ദത്ത്രേയ റാംദാസ് ഗഡേ പുണെ പൊലീസ് റജിസ്റ്റർ ചെയ്ത ഒട്ടേറെ കവർച്ച കേസുകളിലെ പ്രതിയാണ്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് കണ്ടക്ടറാണെന്ന് പറഞ്ഞാണ് പ്രതിയെത്തിയത്. സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്നും താൻ അവിടെയെത്തിക്കാമെന്നും ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ വിജനമായ ഭാഗത്ത് കിടന്നിരുന്ന ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിനു മൊഴി നൽകി. പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
Source link