പാർലമെന്റിൽ പയറ്റാൻ അരവിന്ദ് കേജ്‍രിവാൾ; പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് ?

ന്യൂഡൽഹി∙ ഡൽഹിയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ അരവിന്ദ് കേജ്‍രിവാൾ രാജ്യസഭ എംപി ആയേക്കുമെന്ന് സൂചന. പഞ്ചാബിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽനിന്ന് നിലവിലെ എഎപി എംപി സഞ്ജീവ് അറോറ ജനവിധി തേടും. ഈ ഒഴിവിലേക്ക് രാജ്യസഭാ എംപിയായി അരവിന്ദ് കേജ്‍രിവാൾ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. അഭ്യൂഹങ്ങൾ എഎപി വക്താവ് പ്രിയങ്ക കക്കാർ തള്ളിയെങ്കിലും, ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ അരവിന്ദ് കേജ്‍രിവാൾ രാജ്യസഭാംഗത്വത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ‘‘അരവിന്ദ് കേജ്‍രിവാൾ രാജ്യസഭയിലേക്ക് ഇല്ല. അദ്ദേഹത്തെ ലക്ഷ്യം വച്ച് മാധ്യമങ്ങൾ നിരന്തരമായി കഥകൾ ചമയ്ക്കുകയാണ്. ഡൽഹി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അരവിന്ദ് കേജ്‍രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്നാണ് മാധ്യമങ്ങൾ ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ രാജ്യസഭാ എംപിയാകുമെന്നും പറയുന്നു. ഈ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്’’.– പ്രിയങ്ക കക്കാർ പറഞ്ഞു.തോക്ക് വൃത്തിയാകുന്നതിനിടെ അബദ്ധവശാൽ വെടിയുതിർന്ന് എഎപി എംഎൽഎ ഗുർപ്രീത് യോഗി കഴിഞ്ഞ മാസം മരിച്ചിരുന്നു. ഇതേതുടർന്നാണ് ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പഞ്ചാബിൽ നിന്ന് 2022 ൽ രാജ്യസഭയിലെത്തിയ വ്യവസായി കൂടിയായ സഞ്ജീവ് അറോറയുടെ കാലാവധി 2028 വരെയാണ്. നിയമസഭാ സ്ഥാനാർഥിയായതോടെ അദ്ദേഹത്തിന് എംപി സ്ഥാനം രാജിവയ്‌ക്കേണ്ടി വവരും. ഈ ഒഴിവിലേക്കാണ് അരവിന്ദ് കേജ്‍രിവാളിനെ നേതൃത്വം പരിഗണിക്കുന്നത്. ലുധിയാന വെസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
Source link