പിസി ജോർജ് 14 ദിവസം റിമാൻഡിൽ; വിദ്വേഷ പരാമർശ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ പിസി ജോർജ് 14 ദിവസം റിമാൻഡിൽ. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി പിസി ജോർജിന്റെ ജാമ്യാപേക്ഷ തള്ളി. ഇന്ന് വൈകിട്ട് ആറ് മണിവരെ പിസി പൊലീസ് കസ്റ്റഡിയിലാണ്. ഇപ്പോൾ പാലാ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്.
ഇന്ന് രാവിലെയാണ് പിസി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ്, കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. തുടർന്ന് പിസി ജോർജിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് പിസി ജോർജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്‌ക്കിടെ പിസി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Source link