‘അടിമ മനോഭാവം, ഉത്സവങ്ങളെയും ആചാരങ്ങളെയും മോശമാക്കുന്നു’: കുംഭമേള വിമർശകർക്കെതിരെ മോദി

ന്യൂഡൽഹി ∙ മഹാകുംഭമേളയെ വിമർശിക്കുന്നവർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന വിദേശ ശക്തികളോടാണു വിമർശകരെ മോദി ഉപമിച്ചത്. അവർക്ക് അടിമ മനോഭാവം ആണെന്നും പറഞ്ഞു. മധ്യപ്രദേശിലെ ഛത്തർപുരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ഇക്കാലത്തു മതത്തെ പരിഹസിക്കുകയും ആളുകളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന നേതാക്കളുണ്ട്. പലപ്പോഴും വിദേശ ശക്തികളും ഇവരെ പിന്തുണച്ചു രാജ്യത്തെയും മതത്തെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ഹിന്ദു വിശ്വാസത്തെ വെറുക്കുന്ന ആളുകൾ നൂറ്റാണ്ടുകളായി ഇവിടെയുണ്ട്. അടിമത്തത്തിലേക്കു വീണുപോയ ഇവർ നമ്മുടെ വിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയും മതത്തെയും സംസ്കാരത്തെയും തത്വങ്ങളെയും ആക്രമിക്കുന്നു. നമ്മുടെ ഉത്സവങ്ങളെയും പാരമ്പര്യങ്ങളെയും ആചാരങ്ങളെയും മോശമാക്കുന്നു. സമൂഹത്തെ വിഭജിക്കുകയും ഐക്യം തകർക്കുകയുമാണ് അവരുടെ അജൻഡ’’– മോദി പറഞ്ഞു.ഈ മാസമാദ്യം പ്രയാഗ്‍രാജിൽ 18 പേർ തിക്കിലുംതിരക്കിലും മരിച്ചപ്പോഴും നദിയിൽ വിസർജ്യമെന്ന റിപ്പോർട്ട് പുറത്തുവന്നപ്പോഴുമാണു സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്. കുംഭമേളയിൽ മരിച്ച ആയിരക്കണക്കിനു പേർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നാണു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പാർലമെന്റിൽ പറഞ്ഞത്. കുംഭമേളയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയാണെന്നു സമാജ്‌വാദി പാർട്ടി നേതാവ് ജയ ബച്ചൻ ആരോപിച്ചു. ‘മൃത്യു കുംഭമേള’ ആണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചതും വിവാദമായിരുന്നു.
Source link