കുംഭമേളയിൽ ‘കാണാതായ’ ഭാര്യ കഴുത്തറുക്കപ്പെട്ട നിലയിൽ; അവിഹിതം തുടരണം, 3 മാസത്തെ ആസൂത്രണം

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി ‘കാണാതായ’ വീട്ടമ്മ കൊല്ലപ്പെട്ട കേസിന്റെ ചുരുളഴിച്ച് പൊലീസ്. ഡൽഹി ത്രിലോക്പുരി സ്വദേശി അശോക് കുമാറിന്റെ ഭാര്യ മീനാക്ഷിയാണു കൊല്ലപ്പെട്ടത്. മീനാക്ഷിയെ കൊലപ്പെടുത്തിയതു ഭർത്താവ് അശോകാണെന്നു തെളിഞ്ഞു.പ്രയാഗ്‌രാജിൽ എത്തിയ ദമ്പതികൾ വിഡിയോകളും ഫോട്ടോകളും എടുത്തിരുന്നു. ഇതു വീട്ടിലുള്ള മക്കൾക്ക് അയച്ച് സന്തോഷത്തിലാണെന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചു. രാത്രി ചെറിയ ഹോംസ്റ്റേയിലായിരുന്നു താമസം. രാവിലെ വീട്ടമ്മയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് സ്ഥലംവിട്ടിരുന്നു. ഫെബ്രുവരി 18ന് രാത്രി ജുൻസി പ്രദേശത്തായിരുന്നു സംഭവം. 48 മണിക്കൂർ അന്വേഷണത്തിൽ ഭർത്താവാണു പ്രതിയെന്നു കണ്ടെത്തിയ ജുൻസി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.19ന് രാവിലെ, ആസാദ് നഗർ കോളനിയിലെ ഹോംസ്റ്റേയുടെ കുളിമുറിയിൽ 40 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്നാണു പൊലീസിനു കിട്ടിയ വിവരം. മഹാകുംഭമേളയിലെ തീർഥാടകർക്കു ഗസ്റ്റ് ഹൗസായി അനുവദിച്ച സ്ഥലമാണിത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്ത്രീയുടെ കഴുത്ത് മുറിച്ച നിലയിലായിരുന്നു. തലേന്നു രാത്രി ഭാര്യാഭർത്താക്കന്മാരാണെന്ന് പരിചയപ്പെടുത്തി, ഒരു പുരുഷനൊപ്പമാണു സ്ത്രീ ഹോംസ്റ്റേയിൽ എത്തിയത്. ഹോംസ്റ്റേ മാനേജർ അവരുടെ തിരിച്ചറിയൽ രേഖകൾ വാങ്ങാതെയാണു മുറി അനുവദിച്ചത്. അതിനാൽ മരിച്ചത് ആരാണെന്ന് പെട്ടെന്നു കണ്ടെത്താനായില്ല.18ന് രാത്രി മീനാക്ഷി ഭർത്താവിനൊപ്പം ഡൽഹിയിൽനിന്നു പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചു. ചിത്രം കണ്ട് സഹോദരൻ പ്രവേഷ് കുമാർ, മീനാക്ഷിയുടെ ആൺമക്കളായ അശ്വിൻ, ആദർശ് എന്നിവർ പ്രയാഗ്‌രാജിലേക്കു തിരിച്ചു. മീനാക്ഷിയാണു കൊല്ലപ്പെട്ടതെന്ന് 21ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അശോക് കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
Source link