ഇൻവെസ്റ്റ് കേരളയ്ക്ക് ഗംഭീര തുടക്കം, കേരളക്കരയിൽ 3 ലക്ഷം കോടിയുടെ കേന്ദ്ര വികസനം

30,000 കോടിയുമായി അദാനി
കൊച്ചി: മൂന്ന് ലക്ഷം കോടിയുടെ അടിസ്ഥാന വികസനം പ്രഖ്യാപിച്ച് കേന്ദ്രം. 30,000 കോടി നിക്ഷേപവുമായി അദാനി. 850 കോടിയുടെ പദ്ധതി നടപ്പാക്കാൻ ആസ്റ്റർ ഹെൽത്ത് കെയർ.
നിക്ഷേപത്തിന് ഒരു തടസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. നാടിന്റെ വികസനത്തിൽ രാഷ്ട്രീയം മറന്ന് ഒപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഐക്യദാർഢ്യം. വികസനക്കുതിപ്പ് ലക്ഷ്യമിട്ട് സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് ആവേശത്തുടക്കം, ഊഷ്മളത.
അദാനി പോർട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ കരൺ ആദാനിയുടെ പ്രഖ്യാപനമാണ് ഇന്നലെ ആദ്യം വന്നത്. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവളം, കൊച്ചി ലോജിസ്റ്റിക് പാർക്ക് എന്നിവയിലാണ് 30,000 കോടി നിക്ഷേപം.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പുതിയ രണ്ട് ആശുപത്രികൾ സ്ഥാപിക്കും. നിലവിലെ ആശുപത്രികളിലെ കിടക്കകൾ വർദ്ധിപ്പിക്കും. ആസ്റ്റർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്‌ടർ അനൂപ് മൂപ്പൻ എന്നിവരാണ് 850 കോടി പ്രഖ്യാപിച്ചത്.
അങ്കമാലിയിൽ ഹോസ്‌പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ചെയർമാൻ സഞ്ജീവ് പുരി പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി കളമശേരിയിൽ ഭക്ഷ്യസംസ്കരണ പാർക്കിന് താത്പര്യം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി, വ്യവസായമന്ത്രി എന്നിവരുടെ നേതൃത്വത്തിൽ സംരംഭകരുമായി ഇന്നലെ കൂടിക്കാഴ്ചകൾ നടത്തി. താത്പര്യപത്രങ്ങളും ധാരണാപത്രങ്ങളും ഇന്ന് ഒപ്പിടും. വിദേശ, സ്വദേശ സംരംഭകരുൾപ്പെടെ ഇന്ന് നിക്ഷേപപദ്ധതികൾ പ്രഖ്യാപിക്കും.
ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രിയാണ് ഇൻവെസ്റ്റ് കേരള ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, ജയന്ത് ചൗധരി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ എം.ബി. രാജേഷ്, വി.എൻ. വാസവൻ, സജി ചെറിയാൻ, ജി.ആർ.അനിൽ തുടങ്ങിയവർ സംസാരിച്ചു. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. എം.എ. യൂസഫലി, കരൺ അദാനി, സഞ്ജീവ് പുരി, യു.എ.ഇ, ബഹ്‌റൈൻ മന്ത്രിമാർ തുടങ്ങിയവരും പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.
31 റോഡുകൾക്ക്
50,000 കോടി
50,000 കോടി ചെലവിൽ 31 റോഡ് വികസന പദ്ധതികളാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ റിംഗ് റോഡ് ഉൾപ്പെടെ നാല് പദ്ധതികൾക്കാണ് തുക. മൂന്നാം മോദി സർക്കാർ അഞ്ചു വർഷത്തിനകം കേരളത്തിനായി മൂന്നു ലക്ഷം കോടി ചെലവഴിക്കുമെന്നും പറഞ്ഞു. വ്യാവസായിക, സാമ്പത്തിക സംരംഭങ്ങൾക്ക് പൂർണപിന്തുണ നൽകുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
Source link