സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 16കാരി കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്‌ടർമാർ

ഹൈദരാബാദ്: സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം വന്ന് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവമുണ്ടായത്. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി സ്വദേശിനി ശ്രീ നിധി (16) ആണ് മരിച്ചത്.
സ്‌കൂളിന് സമീപത്തെത്തിയപ്പോൾ കുട്ടിക്ക് നെഞ്ചുവേദന ഉണ്ടായി. തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവം ഒരു അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ശ്രീ നിധിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ സിപിആർ (കാർഡിയോ പൾമണറി റെസസിറ്റേഷൻ) ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. രണ്ടാമത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്‌ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ശ്രീ നിധി മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. വെറും 16 വയസ് മാത്രമുള്ള പെൺകുട്ടി ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല എന്ന് അദ്ധ്യാപകർ പറയുന്നത്. ശ്രീ നിധിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മാസങ്ങൾക്ക് മുമ്പാണ് അലിഗഡിലെ സിറൗളി ഗ്രാമത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മോഹിത് ചൗധരി ഹൃദയാഘാതം മൂലം മരിച്ചത്. കായിക മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെ 14കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ ജില്ലയിലുള്ള എട്ട് വയസുള്ള മറ്റൊരു കുട്ടി സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ മരണവും ഹൃദയാഘാതം മൂലമായിരുന്നു.
ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ രണ്ട് വർഷത്തിനിടെ 22 ശതമാനം വർദ്ധിച്ചതായി അലിഗഡ് മുസ്ലീം സർവകലാശാലയിലെ പ്രൊഫസർ എം റബ്ബാനി പറഞ്ഞു. ‘മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തവരാണ് അടുത്തിടെ ഹൃദയാഘാതം വന്ന് മരിച്ചവരെല്ലാം. അതിനാൽ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണം’, എം റബ്ബാനി പറഞ്ഞു.
Source link