മാലിന്യ മുക്തമാകാൻ സമൂഹത്തിനും കടമ: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി എം.ബി രാജേഷ്.
സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മാലിന്യം വലിച്ചെറിയുന്ന സമീപനം മാറണം. അലംഭാവമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. മാലിന്യമുക്ത ഹരിത എക്‌സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്‌സൈസ് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. വാതിൽപ്പടി മാലിന്യശേഖരണം 90 ശതമാനമായി വർദ്ധിച്ചു. മിനി മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ 19,600 ആയി. മാലിന്യ സംസ്‌കരണത്തിനുള്ള ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ഇതിൽ പിന്നാക്കമുള്ള 182 തദ്ദേശ സ്ഥാപനങ്ങളെക്കൂടി മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. കൗൺസിലർ പാളയം രാജൻ, എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ്, അഡ്മിനിസ്‌ട്രേഷൻ അഡി. എക്‌സൈസ് കമ്മിഷണർ കെ.എസ് ഗോപകുമാർ, എൻഫോഴ്സ്‌മെന്റ് അഡിഷണൽ എക്‌സൈസ് കമ്മിഷണർ വിക്രമൻ.പി, ഐ.എ.ഡബ്ല്യു ജോയിന്റ് എക്‌സൈസ് കമ്മിഷണർ ബി.രാധാകൃഷ്ണൻ, കെ.എസ്.ഇ.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹൻകുമാർ, കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് റ്റി. സജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Source link