KERALAM

ശമ്പളം കിട്ടാത്തതിനെത്തുടർന്ന് സ്‌കൂൾ അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂൾ അദ്ധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാമെന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപികയുടെ നിയമനം വെെകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണ നടത്തണമെന്നുമാണ് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടത്.

കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലാണ് അലീന ജോലി ചെയ്തിരുന്നത്. കട്ടിപ്പാറയിലെ സ്‌കൂളിൽ അഞ്ച് വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് പിതാവ് ബെന്നി പറയുന്നു.

ദീർഘകാല അവധിയിലായിരുന്ന അദ്ധ്യാപിക ജോലിയിൽ നിന്നും രാജിവച്ചുണ്ടായ ഒഴിവിൽ അലീന ബെന്നിയ്ക്ക് 2021 മുതൽ സ്ഥിരനിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിയമനം അംഗീകരിക്കാൻ തയ്യാറായില്ല. അദ്ധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എൽപി സ്കൂളിൽ ഉണ്ടായ റഗുലർ തസ്തികയിലേക്ക് മാറ്റി നിയമനം നൽകുകയാണ് ഉണ്ടായതെന്നും കാത്തലിക് ടീച്ചേഴ്സ് മലബാർ മേഖല കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

അലീന ബെന്നിയ്ക്ക് നൽകിയത് സ്ഥിര നിയമനമാണെന്നും ഇതിനായി സംഭാവന സ്വീകരിച്ചില്ലെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. കട്ടിപ്പാറ പ‌ഞ്ചായത്തിൽ മൂന്നാം വാർഡ് താഴ്‌വാരം സ്വദേശിയാണ് മരിച്ച അലീന. നാല് വർഷമായി കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്കൂളിലാണ് അവർ ജോലി ചെയ്തിരുന്നത്.


Source link

Related Articles

Back to top button