മസ്‌ക്കറ്റ് വിമാനം വൈകി: പ്രതിഷേധിച്ച് യാത്രക്കാർ

തിരുവനന്തപുരം: മസ്‌ക്കറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ 8.40ന് പുറപ്പെടേണ്ട വിമാനം രാത്രി 7.15നാണ് പുറപ്പെട്ടത്. യാത്രക്കായി പുലർച്ചെ എത്തിയ യാത്രക്കാർ മണിക്കൂറോളമാണ് വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്നത്. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഭക്ഷണമോ കുടിവെള്ളമോ അധികൃതർ നൽകിയില്ല.
റീകാർപെറ്റിംഗിനായി വിമാനത്തവാളത്തിലെ റൺവേ അടച്ചിട്ടിരിക്കുകയാണ്. ജനുവരി 14 മുതൽ മാർച്ച് 29വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാണ് നിയന്ത്രണം. ഈ സമയത്തുള്ള സർവീസുകൾ പുനഃക്രമീകരിക്കണമെന്ന് വിമാനത്താവള അധികൃതർ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മറ്റു എയർലൈൻസുകൾ സമയക്രമം മാറ്റിയിരുന്നു. എന്നാൽ എയർ ഇന്ത്യ ഇത് പാലാക്കാതെ പതിവായി യാത്രക്കാരെ വലയ്‌ക്കുകയാണെന്നാണ് പരാതി. യാത്രക്കാരെ മുൻക്കൂട്ടി വിവരം നൽകാത്തതാണ് വിനയായത്. തിങ്കളാഴ്ച രാവിലെ പുറപെടേണ്ട ബംഗളൂരു വിമാനം യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് റദ്ദാക്കിയെന്ന് അറിയിപ്പുണ്ടായത്. ഇതിന് പിന്നാലെ ദുബായ് വിമാനവും മുന്നറിയിപ്പില്ലാതെ റദ്ദാക്കി.
Source link