മുൻ ജനറൽ മാനേജർ ബാങ്ക് ട്രഷറിയിൽ നിന്ന് തട്ടിയെടുത്തത് 122 കോടി രൂപ; ബാങ്ക് ബോർഡ് അസാധുവാക്കി ആർബിഐ

മുംബൈ ∙ ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ മുൻ ജനറൽ മാനേജർ ബാങ്കിന്റെ ട്രഷറിയിൽ നിന്ന് 122 കോടി രൂപ തട്ടിയെടുത്തു. 2020നും 2025 നും ഇടയിൽ ദാദർ, ഗോരേഗാവ് എന്നീ രണ്ടു ശാഖകളുടെ അക്കൗണ്ടുകളിൽ നിന്നാണ് ജനറൽ മാനേജറായിരുന്ന ഹിതേഷ് പ്രവീൺചന്ദ് മേത്ത 122 കോടി രൂപ തട്ടിയെടുത്തത്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഹിതേഷ് മേത്തയ്ക്ക് സമൻസ് അയച്ചു. ബിഎൻഎസ് സെക്ഷൻ 316 (5), 61 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിലെ ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ആർബിഐ ബാങ്ക് ബോർഡിനെ അസാധുവാക്കുകയും അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഉപഭോക്താക്കൾ ബാങ്കിനു മുന്നിൽ തടിച്ചുകൂടി. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷമായി ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് നഷ്ടം നേരിടുകയാണ്. 2023 സാമ്പത്തിക വർഷത്തിൽ 31 കോടി രൂപയുടെ നഷ്ടം നേരിട്ടതിനു ശേഷം 2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 23 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതായി വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2024 മാർച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ വായ്പകൾ 1,175 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 1,330 കോടി രൂപയായിരുന്നു.
Source link