KERALAM

44 ദിവസത്തെ ആശുപത്രി വാസം; ഉമ തോമസ് എംഎൽഎ നാളെ വീട്ടിലേയ്ക്ക്, മാദ്ധ്യമങ്ങളെ കാണും

കൊച്ചി​: കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്തസന്ധ്യയ്ക്കി​ടെ സ്റ്റേജി​ൽനി​ന്ന് വീണ് ഗുരുതരമായി​ പരി​ക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും. 44 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് എംഎൽഎ വീട്ടിലെത്തുന്നത്. നിലവിൽ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്‌ടർമാർക്കൊപ്പം എംഎൽഎ മാദ്ധ്യമങ്ങളെ കാണും.

സ്വന്തം വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസ്‌ചാർജിനുശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് ഉമ തോമസ് പോകുന്നത്. തന്റെ ആരോഗ്യം വീണ്ടെടുക്കാനായി പ്രാർത്ഥിച്ചും, സന്ദേശങ്ങളിലൂടെ ആശംസകളർപ്പിച്ചും കൂടെയുണ്ടായ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നതായി എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ഡിസംബർ 29നാണ് അപകടമുണ്ടായത്. കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൃക്കാക്കര എംഎല്‍എ. ഇതിനിടെ വിഐപി ഗ്യാലറിയില്‍ നിന്ന് എംഎൽഎ താഴേക്ക് വീഴുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് എംഎൽഎ താഴേക്ക് വീഴുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഉമ തോമസിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയത്. കോണ്‍ഗ്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്.

വീഴ്തയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. റെക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തസന്ധ്യക്കിടെയാണ് അപകടം സംഭവിച്ചതും എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റതും.


Source link

Related Articles

Back to top button