KERALAM

പകുതി വില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ, ജാമ്യാപേക്ഷ തള്ളി

കൊച്ചി: സി എസ് ആർ ഫണ്ടുപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനമടക്കം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അനന്തുകൃഷ്ണന് ജാമ്യമില്ല. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളിയത്.

അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അനന്തുകൃഷ്ണനെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മൂവാറ്റുപുഴ സ്വദേശി ജുമാന നാസർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ ചുരുളഴിച്ചത്. സംഭവത്തിന്റെ വിശദ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മൂവാറ്റുപുഴ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ പി.സി.ജയകുമാറും സംഘവും നടത്തിയ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ കഥ പുറത്തുവന്നു.

ജുമാനയ്ക്ക് പണം നഷ്ടപ്പെട്ടിരുന്നില്ല. പൊതുതാത്പര്യം എന്ന നിലയിൽ പകുതി വില പദ്ധതിയുടെ സുതാര്യത അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണത്തിനിടെ മൂവാറ്റുപുഴ പൊലീസ് അനന്തുകൃഷ്ണന്റെ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻ എന്ന സ്ഥാപനത്തിന്റെ എച്ച് ഡി എഫ് സി ബാങ്കിന്റെ എറണാകുളം ശാഖയിലെ മൂന്നരകോടിയുടെ കറന്റ് അക്കൗണ്ട് മരവിപ്പിച്ചു. ഇതിലേക്ക് പണം വരുന്നതും തടഞ്ഞു. അനന്തുകൃഷ്ണനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പരാതി​ പ്രവാഹമായി​.


Source link

Related Articles

Back to top button