KERALAM

ആഡംബര ക്ളബുകളിൽ നിത്യസന്ദർശകൻ, അനന്തുവിന്റെ കൂടെ എപ്പോഴും രണ്ട് യുവതികളുണ്ടാകും; ഇവർക്ക് നൽകുന്ന ശമ്പളം

കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണനുമായി തെളിവെടുപ്പ്. ഈരാറ്റുപേട്ട, ഇടുക്കി, കോളപ്ര എന്നിവിടങ്ങളിലെ അനന്തുവിന്റെ ഓഫീസുകളിലാണ് തെളിവെടുപ്പ് നടത്തുന്നത്. വൻ തട്ടിപ്പ് നടത്തിയത് സ്‌കൂട്ടർ വാഗ്ദാനം ചെയ്താണെന്ന് പൊലീസ് വ്യക്തമാക്കി.

2019ൽ വീടിനടുത്ത് കൂൺകൃഷി ചെയ്താണ് അനന്തുവിന്റെ ബിസിനസിന്റെ തുടക്കം. നല്ല ലാഭത്തിലായിരുന്നു കൃഷി. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനവും പച്ചപിടിക്കാൻ സഹായിച്ചു. 2020ൽ പകുതിവിലയ്ക്ക് ഓണക്കിറ്റുമായി തട്ടിപ്പിന്റെ ആദ്യപരീക്ഷണം. 3,000രൂപയുടെ കിറ്റ് പകുതിവിലയ്ക്ക് എന്ന നവമാദ്ധ്യമ ക്യാമ്പയിൻ ക്ളിക്കായി. മൊത്തവിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങി റീപാക്ക് ചെയ്ത് വില്പന. പിന്നാലെ കാർഷിക ഉപകരണങ്ങൾ, തയ്യൽമെഷീൻ, വാട്ടർ പ്യൂരിഫയർ, ലാപ്ടോപ്പ് എന്നിങ്ങനെ പകുതിവില കച്ചവടം പൊടിപാറി. തുടക്കത്തിൽ പലർക്കും സാധനങ്ങൾ നൽകി വിശ്വാസ്യത നേടി.

എറണാകുളം പനമ്പിള്ളി നഗറിലാണ് ബിസിനസ് കേന്ദ്രം. കളമശേരിയിലും മൂവാറ്റുപുഴ പായിപ്രയിലുമടക്കം ഓഫീസ് തുടങ്ങി. പായിപ്രയിൽ മാത്രം അമ്പതിലേറെ ജീവനക്കാർ. ഇവരിൽ ദൂരെനിന്നുള്ളവർക്ക് രണ്ട് ഫ്ളാറ്റുകളിൽ സൗജന്യതാമസവും ഭക്ഷണവും. സ്റ്റാഫിന് 30,000 രൂപവരെ ശമ്പളം.

ആഡംബര ക്ളബുകളിൽ നിത്യസന്ദർശകൻ

ആഡംബര ക്ളബുകളിൽ അനന്തു നിത്യസന്ദർശകനായിരുന്നു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരെന്ന പേരിൽ രണ്ട് യുവതികളെ എപ്പോഴും കൂടെക്കൂട്ടിയിരുന്നു. അടുത്തിടെ ഒരു പുതിയ ഇന്നോവ ക്രിസ്റ്റയും വാങ്ങി. ഒന്നിച്ച് വാങ്ങുമ്പോൾ 4100 രൂപയ്ക്ക് ലഭിച്ച തയ്യൽമെഷീന് 7,500 രൂപ വിലയിട്ട് 3,750രൂപയ്ക്ക് വിറ്റും തട്ടിപ്പ് നടത്തി. വിതരണമേളകളിൽ പ്രമുഖർ അതിഥികളാക്കി. പിന്നീട് സ്കൂട്ടറുകളിലേയ്ക്കും ലാപ്ടോപ്പിലേക്കും തട്ടിപ്പ് മാറ്റി. കുമിഞ്ഞുകൂടിയ പണം കൈയയച്ച് രാഷ്ട്രീയക്കാർക്കടക്കം നൽകിയതും ഗുണംചെയ്തു.

പൊലീസ് റിപ്പോർട്ട് ഫലപ്രദമായില്ല

പൊലീസ് രഹസ്യാന്വേഷണ വിഭാഗം അനന്തുവിന്റെ നീക്കങ്ങൾ മനസിലാക്കി നിരവധി റിപ്പോർട്ടുകൾ നൽകിയെങ്കിലും ഫലപ്രദമായില്ല. സ്കൂട്ടർ വിതരണ പരിപാടികളിൽ സഹപ്രവർത്തകരായ ചിലരുടെ പേരുകൾ കണ്ടതോടെ തട്ടിപ്പിൽ കുടുങ്ങരുതെന്ന് ഒരു ഡിവൈ.എസ്.പി രണ്ടുമാസംമുമ്പ് അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മുന്നറിയിപ്പ് നൽകിയിരുന്നു.


Source link

Related Articles

Back to top button