ക്ഷേമ പെൻഷൻ 200 രൂപയെങ്കിലും കൂട്ടിയേക്കും, ബഡ്‌ജറ്റിലെ നിർണായ പ്രഖ്യാപനങ്ങൾ എന്തെല്ലാം? പിഴത്തുകകൾ വർദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ് ഇന്ന്. ഒൻപത് മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കും. കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റാണിത്.
ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഡ്ജറ്റ് ജനപ്രിയമാകാനാണ് സാദ്ധ്യത. ക്ഷേമ പെൻഷനിൽ 200 രൂപയുടെയെങ്കിലും വർദ്ധന പ്രതീക്ഷിക്കുന്നു. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ഇതിനായി ഒരു മാസത്തേക്ക് 900 കോടി രൂപ ആവശ്യമുണ്ട്. 2021ൽ ക്ഷേമ പെൻഷൻ 100 രൂപ കൂട്ടിയിരുന്നു.
മെഡിസെപ് പുന:സംഘടന, സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക, അടുത്ത ശമ്പളകമ്മിഷൻ എന്നിവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് സി പി ഐയുൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകീകൃത പെൻഷൻ കൊണ്ടുവരുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പങ്കാളിത്ത പെൻഷനിൽ നിന്ന് പിൻമാറുമെന്ന സൂചനയെങ്കിലും ബഡ്ജറ്റിലുണ്ടായേക്കും.
വിവാദ കിഫ്ബി റോഡ് ടോൾ പിരിവ് പ്രഖ്യാപനമുണ്ടാകുമോ എന്ന ആശങ്ക ജനത്തിനുണ്ട്.വയനാട് പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ പദ്ധതി പ്രഖ്യാപിക്കും. വിഴിഞ്ഞം വ്യവസായ ഇടനാഴി പ്രഖ്യാപനവും പ്രതീക്ഷിക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സർക്കാർ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളുണ്ടായേക്കും. ഇതിനായി ഫീസുകളും പിഴത്തുകകളും വർദ്ധിപ്പിച്ചേക്കും.
നികുതി വർദ്ധനയ്ക്ക് സാദ്ധ്യത കുറവാണ്. എന്നാൽ ഭൂമിയുടെ ന്യായവില വർദ്ധനയ്ക്ക് സാദ്ധ്യതയുണ്ട്. വന്യജീവി പ്രശ്നപരിഹാരത്തിന് കുടുതൽ പരിഗണന നൽകിയേക്കും. ഒരു വർഷം കൊണ്ട് തീർക്കാവുന്ന പദ്ധതികൾ പ്രതീക്ഷിക്കാം.
ലെെറ്റ് മെട്രോ വരുമോ..?
ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്ന കോഴിക്കോട് നഗരത്തിൽ മെട്രോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇത്തവണയെങ്കിലും അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്തവരെയായി 13 കിലോ മീറ്ററിലേറെ നീളത്തിലുള്ളതാണ് പദ്ധതി.
Source link