ബഡ്‌ജറ്റ് അവതരണം തുടങ്ങി; നിർണായക പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് സംസ്ഥാനം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ് ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അച്ചടിച്ച ബഡ്ജറ്റ് അൽപം മുമ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മന്ത്രിക്ക് കൈമാറിയിരുന്നു.
തൊഴിലും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടണമെന്നും നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ പ്രതിസന്ധി ഘട്ടമാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റാണിത്.
ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഡ്ജറ്റ് ജനപ്രിയമാകാനാണ് സാദ്ധ്യത. ക്ഷേമ പെൻഷനിൽ 200 രൂപയുടെയെങ്കിലും വർദ്ധന പ്രതീക്ഷിക്കുന്നു. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ഇതിനായി ഒരു മാസത്തേക്ക് 900 കോടി രൂപ ആവശ്യമുണ്ട്. 2021ൽ ക്ഷേമ പെൻഷൻ 100 രൂപ കൂട്ടിയിരുന്നു.
വിവാദ കിഫ്ബി റോഡ് ടോൾ പിരിവ് പ്രഖ്യാപനമുണ്ടാകുമോ എന്ന ആശങ്ക ജനത്തിനുണ്ട്.വയനാട് പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ പദ്ധതി പ്രഖ്യാപിക്കും. വിഴിഞ്ഞം വ്യവസായ ഇടനാഴി പ്രഖ്യാപനവും പ്രതീക്ഷിക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സർക്കാർ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളുണ്ടായേക്കും. ഇതിനായി ഫീസുകളും പിഴത്തുകകളും വർദ്ധിപ്പിച്ചേക്കും.
നികുതി വർദ്ധനയ്ക്ക് സാദ്ധ്യത കുറവാണ്. എന്നാൽ ഭൂമിയുടെ ന്യായവില വർദ്ധനയ്ക്ക് സാദ്ധ്യതയുണ്ട്. വന്യജീവി പ്രശ്നപരിഹാരത്തിന് കുടുതൽ പരിഗണന നൽകിയേക്കും. ഒരു വർഷം കൊണ്ട് തീർക്കാവുന്ന പദ്ധതികൾ പ്രതീക്ഷിക്കാം.
Source link