കൂത്താട്ടുകുളം നഗരസഭ കൗൺസിലിൽ പോര്; ഇനി യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്ന് കലാ രാജു

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിലിൽ ഭരണ – പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് വാക്കേറ്റമുണ്ടായത്. ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് പറഞ്ഞ തട്ടിക്കൊണ്ടു പോകപ്പെട്ട കൗൺസിലർ കലാ രാജു യുഡിഎഫിന് പിന്തുണയും പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ കൗൺസിൽ യോഗം ചേർന്നപ്പോൾ തങ്ങൾക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, നേരത്തേ നോട്ടീസ് നൽകാതെ അടിയന്തര ചർച്ച അനുവദിക്കാനാകില്ലെന്ന് നഗരസഭ അദ്ധ്യക്ഷ അറിയിച്ചു. ഇതിൽ തർക്കം നടക്കുന്നതിനിടെ, നഗരസഭ അദ്ധ്യക്ഷ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ കലാ രാജുവിനെതിരെ മോശം പരാമർശം നടത്തി എന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞതാണ് കാര്യങ്ങൾ മോശമാക്കിയത്.
ഇതോടെ മോശം വാക്കുകൾ ഉപയോഗിക്കരുതെന്നും മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴി എന്നപേരിൽ കള്ളം പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാരും പ്രതിഷേധിച്ചു. ഇതോടെ യോഗത്തിൽ ബഹളമാവുകയും യുഡിഎഫ് കൗൺസിലർമാർ യോഗ ഹാളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തന്റെ കാര്യത്തിന് വേണ്ടിയാണ് യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തിയതെന്നും അതിനാൽ ഇനിമുതൽ അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കലാ രാജു വ്യക്തമാക്കി.
രാവിലെ നടന്ന സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിലും കലാ രാജു പങ്കെടുത്തില്ല. പാർട്ടി അംഗത്വമോ കൗൺസിലർ സ്ഥാനമോ കലാ രാജു രാജി വച്ചിട്ടില്ല. ഇടത് അംഗമായിരുന്നുകൊണ്ടു തന്നെ യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് കല രാജു വ്യക്തമാക്കിയിരിക്കുന്നത്.
Source link