‘നീഗ്രോ’ എന്ന വിളി, മുമ്പ് പഠിച്ച സ്‌കൂളിലും മാനസിക പീഡനം നേരിട്ടു; ഗുരുതര ആരോപണങ്ങളുമായി മിഹിറിന്റെ കുടുംബം

കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ ആരോപണവുമായി കുട്ടിയുടെ കുടുംബം. മരിച്ച മിഹിര്‍ മുഹമ്മദ് (15) കടുത്ത ശാരീരിക പീഡനത്തിനും വര്‍ണ വിവേചനത്തിനും ഇരയായെന്നാണ് കുട്ടിയുടെ അമ്മാവന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തിയത്. എന്നാല്‍, റാഗിങ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് മിഹിർ പഠിച്ചിരുന്ന കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്കൂളിന്‍റെ വിശദീകരണം.
നിറത്തിന്റെ പേരില്‍ നീഗ്രോ എന്ന വിളി, സ്കൂളിന്‍റെ ശുചിമുറിയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം തുടങ്ങി നിരന്തര മാനസിക ശാരീരിക പീഡനം ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ മിഹിര്‍ മുഹമ്മദ് നേരിട്ടിരുന്നുവെന്ന ഗൗരവമുളള ആരോപണങ്ങളാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്നത്. കുട്ടി നേരത്തെ പഠിച്ച സ്കൂളില്‍ നിന്നും മാനസിക പീഡനം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുളളവരില്‍ നിന്നേറ്റ മാനസിക പീഡനത്തെ തുടര്‍ന്നാണ് സ്കൂള്‍ മാറി കുട്ടിയെ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ എത്തിച്ചത്. എന്നാല്‍ അവിടെയും നേരിടേണ്ടി വന്ന പീഡനമാണ് കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്. മരണശേഷം കുട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചില ചര്‍ച്ചകളുടെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്താണ് മിഹിറിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം സ്കൂള്‍ അധികൃതരില്‍ നിന്നും ചില വിദ്യാര്‍ത്ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടില്‍ കുട്ടി ഏതെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ജനുവരി പതിനഞ്ചിനാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിന്റെ 23-ാം നിലയിൽ നിന്ന് മിഹിര്‍ മുഹമ്മദ് ചാടി മരിച്ചത്.
Source link