'ലൈംഗികബന്ധം നിരസിക്കുന്ന സ്ത്രീ വിവാഹമോചനത്തിൽ കുറ്റക്കാരിയല്ല' നിര്‍ണായക കോടതി വിധി

സ്ട്രാസ്ബര്‍ഗ് : ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് വിവാഹമോചനക്കാര്യത്തില്‍ കുറ്റമായി കണക്കാക്കരുതെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. 69 വയസ്സുകാരിയായ ഫ്രഞ്ച് വനിതയുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതിന് പിന്നാലെ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീക്ക് പ്രതികൂലമായ വിധിയാണ് ഫ്രാന്‍സിലെ കോടതികളില്‍ നിന്നുണ്ടായത്. തുടര്‍ന്നാണ് ഇവര്‍ യൂറോപ്പിലെ പരമോന്നത മനുഷ്യാവകാശ കോടതിയെ സമീപിച്ചത്. ഫ്രഞ്ച് വനിതയ്ക്ക് അനുകൂലമായി കോടതി വ്യാഴാഴ്ച വിധി പ്രസ്താവിച്ചു. സ്വകാര്യജീവിതത്തേയും കുടുംബജീവിതത്തേയും സംബന്ധിച്ച യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ എട്ട് ഫ്രാന്‍സ് ലംഘിച്ചുവെന്ന് വിധിയില്‍ പറയുന്നു.പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത നാലു കുട്ടികളുടെ അമ്മയായ സ്ത്രീ കോടതി വിധിയെ സ്വാഗതം ചെയ്തു. ”ഈ തീരുമാനം ഫ്രാന്‍സിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഒരു വഴിത്തിരിവായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വിജയം എന്നെപ്പോലെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന വിചിത്രവും അന്യായവുമായ കോടതി വിധികള്‍ നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ളതാണെന്നും അവര്‍ പറഞ്ഞു.
Source link