ദിവ്യ ഉണ്ണി കച്ചവടപ്രവർത്തനത്തിന്റെ ഇര; രൂക്ഷ വിമർശനവുമായി നടി ഗായത്രി വർഷ

കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഗായത്രി വർഷ. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എം എൽ എയെ കാണാനോ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും ഗായത്രി വിമർശിച്ചു.അപകടം നടന്ന് ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മാദ്ധ്യമങ്ങൾ മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാദ്ധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ദിവ്യ ഉണ്ണിയും കച്ചവടപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വർഷ പ്രതികരിച്ചു.
സംഭവത്തിൽ ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് അവർ അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു. ബുധനാഴ്‌ച രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്ലൈറ്റിൽ ദിവ്യ ഉണ്ണി മടങ്ങിയത്.
വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വർഷങ്ങളായി അമേരിക്കയിൽ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇക്കഴിഞ്ഞ നവംബറിലാണ് നടി കേരളത്തിലെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടിയിലേക്ക് നീളുന്നതിനിടെയാണ് മടങ്ങിപ്പോയത്. പരിപാടിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ദിവ്യ ഉണ്ണി. ഇതിലൂടെ നടിക്ക് കിട്ടിയ പ്രതിഫലം ഉൾപ്പെടെ അന്വേഷിക്കാനിരിക്കുകയായിരുന്നു. എന്നിരുന്നാലും ഓൺലൈനായി നടിയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
Source link