INDIALATEST NEWS

ഉറപ്പിന്റെ ഉരുക്കുശക്തി


രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടും ഡോ. മൻമോഹൻസിങ് രാഷ്ട്രീയത്തിൽ സന്നിവേശിപ്പിച്ച മാന്യതയ്ക്കും ആർജവത്തിനും സമാനതകളിലില്ല. സജീവ രാഷ്ട്രീയക്കാരൻ എന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാൻ കഴിയാത്ത ഒരാൾ രാജ്യത്തെ മാറ്റിമറിച്ച കഥയാണ് അദ്ദേഹത്തിന്റേത്. ചരിത്രബോധവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും വഴി ജനജീവിതത്തെയും രാജ്യത്തിന്റെ മുന്നേറ്റത്തെയും ഗുണപരമായി സ്വാധീനിച്ച നേതാവാണ് മൻമോഹൻ സിങ്. 

മതത്തിന്റെയും ഭാഷയുടെയും വേലികളാൽ വിഭജിക്കപ്പെട്ട ഇന്ത്യ‌യല്ല അദ്ദേഹം വിഭാവനം ചെയ്തത്. തിരഞ്ഞെടുപ്പു നേട്ടങ്ങൾക്കായുള്ള ഹ്രസ്വകാല പദ്ധതികളായിരുന്നില്ല അദ്ദേഹത്തിന്റേത്. രാജ്യത്തെ ഓരോരുത്തർക്കും മെച്ചപ്പെട്ട ജീവിതത്തിന് അവസരമൊരുക്കി, ആത്മവിശ്വാസം തുടിക്കുന്ന ഇന്ത്യയ്ക്കായി അദ്ദേഹം വലിയ സ്വപ്നങ്ങൾ കണ്ടു. അദ്ദേഹത്തെപ്പോലെ ഇന്ത്യയിലെ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റിയ മറ്റൊരു നേതാവില്ല.

ധനമന്ത്രിയായി ഇന്ത്യയെ സാമ്പത്തികവളർച്ചയുടെ ഉയരങ്ങളിലെത്തിച്ചു; പ്രധാനമന്ത്രിയായി 2005 ൽ തൊഴിലുറപ്പു നിയമം കൊണ്ടുവന്നു സാമൂഹിക നീതിക്ക് വഴിതുറന്നു. ആഹാരത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം എല്ലാ ഇന്ത്യക്കാർക്കും ഉറപ്പാക്കിയ നിയമനിർമാണങ്ങളുണ്ടായി. വിവരാവകാശ നിയമം ഭരണസുതാര്യത സമ്മാനിച്ചു. 
ലോകവേദിയിൽ‍ ഇന്ത്യയ്ക്ക് പ്രധാനഇടം നേടിക്കൊടുത്ത പുരോഗമന ദർശനങ്ങളിൽ, പി.വി.നരസിംഹറാവുവും അടൽ ബിഹാരി വാജ്പേയിയും പാകിയ ശിലകളിൽ അദ്ദേഹം ഭാവനാപൂർണമായ നയനിർമിതികൾ നടത്തി. ലോകത്തിനുമുന്നിൽ അഭിമാനത്തോടെ നിറഞ്ഞുനിൽക്കുന്ന ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിച്ചു. 

അദ്ദേഹത്തിനു ലഭിച്ചിരുന്ന ബഹുമാനവും ആദരവും എത്ര മഹത്തരമായിരുന്നെന്ന് ഞാൻ നേരിൽ കണ്ടറിഞ്ഞിട്ടുണ്ട്. ജി 20, പൂർവേഷ്യ ഉച്ചകോടികളിൽ മുൻനിര ലോകനേതാക്കൾ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കു കാതോർത്തു. യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ ഒരിക്കൽ അദ്ദേഹത്തെ ‘എന്റെ ഗുരു’ എന്നാണ് വിശേഷിപ്പിച്ചത്. 
ചൈന അധികാരഗർവു കാട്ടിയിരുന്ന കാലത്തുപോലും അതിർത്തിയിൽ സ്ഥിരത ഉറപ്പാക്കാ‍നായി. ആണവകരാർ ഉൾപ്പെടെയുള്ള ചുവടുകളിലൂടെ യുഎസുമായുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർ‍ത്തി. ജപ്പാനുമായി ആദ്യത്തെ പ്രതിരോധ കരാറും ദക്ഷിണ കൊറിയയുമായി ആഴത്തിലുള്ള സാമ്പത്തിക സഹകരണവും സാധ്യമായി. 

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ നിലപാടുകൾക്കിടയിലും ഇന്ത്യയിൽ തുടർന്നു വരുന്ന സർക്കാരുകൾ അവരുമായി ചർച്ചയ്ക്കിരിക്കാൻ സന്ധിചെയ്യുന്നതെന്തുകൊണ്ടാണെന്ന് ഒരിക്കൽ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ‘ഇന്ത്യയുടെ പ്രബുദ്ധത കൊണ്ട്’ എന്നായിരുന്നു മറുപടി. ബദൽമാർഗങ്ങൾ‍ക്കായുള്ള സ്വാർഥബുദ്ധിയിൽ ഇന്ത്യയ്ക്കു മുന്നിലുള്ള ഏറ്റവും മികച്ച സാധ്യത അതാണെന്ന് അദ്ദേഹം വിശദീകരിച്ചു. പാക്കിസ്ഥാന്റെ തലത്തിലേക്ക് നമ്മൾ താണാൽ‍, അവരുടെ കെണിയിൽ പെടുന്നതിനു തുല്യമാകും. പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധ ശക്തികൾ കരുത്തുപ്രാപിക്കും. ഇന്ത്യയിലത് സമുദായ സംഘർഷങ്ങളിലേക്കു നയിക്കും.
യുഎസുമായുള്ള ആണവകരാർ‍ ചർച്ചയ്ക്കിടെ കല്ലുകടിയുണ്ടായപ്പോൾ, ചില വ്യവസ്ഥകൾ സഖ്യകക്ഷികളുടെ എതിർപ്പിന് ഇടയാക്കുമെന്ന ഘട്ടം വരെയെത്തിയപ്പോൾ, പിന്മാറുക തന്നെ നല്ലതെന്ന നിർദേശം ഞാനുൾപ്പെട്ട പ്രതിനിധികൾ മുന്നോട്ടുവച്ചു. എന്നാൽ, മൻമോഹൻ സിങ് ഇളകിയില്ല.

സർക്കാരിന്റെ നിലനിൽപു തന്നെ അപകടത്തിലാക്കുന്നതാണെങ്കിലും വാക്കു പാലിക്കാൻ, ചർച്ചകളുമായി മുന്നോട്ടു പോകണമെന്ന് അദ്ദേഹം നിലപാടെടുത്തു. ഉറപ്പുകൾ പാലിച്ചാണ് മൻമോഹൻ സിങ് ആധുനിക ഇന്ത്യയുടെ ശിൽപികളിലൊരാളായത്. 


Source link

Related Articles

Back to top button