‘ഒരു ദിവസം 50 സിഗരറ്റുകൾ വലിക്കുന്നതിനെക്കാൾ അപകടകരം’: ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സർക്കാർ

‘ഒരു ദിവസം 50 സിഗരറ്റുകൾ വലിക്കുന്നതിനെക്കാൾ അപകടകരം’: ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സർക്കാർ- Delhi breathes toxic air | Manorama News | Manorama Online
‘ഒരു ദിവസം 50 സിഗരറ്റുകൾ വലിക്കുന്നതിനെക്കാൾ അപകടകരം’: ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സർക്കാർ
ഓൺലൈൻ ഡെസ്‌ക്
Published: November 20 , 2024 10:43 AM IST
1 minute Read
അന്തരീക്ഷ മലിനീകരണം ശക്തമായ തോതിലായ ഡൽഹിയിലെ ദൃശ്യങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ
ന്യൂഡൽഹി ∙ തുടർച്ചയായ മൂന്നാം ദിവസവും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിലേക്ക് ഉണർന്ന് ഡൽഹി. ശരാശരി വായുനിലവാര സൂചിക (എക്യുഐ) 488 ആയി. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന, പുസ, സോണിയ വിഹാർ എന്നിവിടങ്ങളിൽ എക്യുഐ 500 കടന്നു. ഒരുനിമിഷം അകത്തേക്കു ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനെക്കാൾ അപകടകരമായ അവസ്ഥയിലാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. അതിനാൽ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണവുമായെത്തുന്ന രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനമൊരുക്കണമെന്നു സർക്കാർ ആശുപത്രികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകളിലെ പകുതി ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. ‘‘മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. സർക്കാർ ഓഫിസുകളിലെ 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലിചെയ്യും.” – ഗോപാൽ റായ് എക്‌സിൽ കുറിച്ചു. വർക്ക് ഫ്രം ഹോം ഏതു രീതിയിൽ നടപ്പാക്കുമെന്നത് ഉന്നത ഉദ്യോഗസ്ഥരുമായി സർക്കാർ ചർച്ച ചെയ്യും.
ഒറ്റ–ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. ‘‘നിലവിൽ ഡൽഹി ആരോഗ്യ അടിയന്തരാവസ്ഥയിലാണ്. ഇത് തരണം ചെയ്യുന്നതിനായി സാധ്യമായ എല്ലാ മാർഗങ്ങളും തേടും.’’– മന്ത്രി പറഞ്ഞു. വാഹന നിയന്ത്രണം എത്രമാത്രം പ്രായോഗികമായ പരിഹാരമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം ആരാഞ്ഞിരുന്നു. വിദഗ്ധരുടെ ഉപദേശം തേടിയതിനു ശേഷം മാത്രമേ ഇത്തവണ ഈ മാതൃകയിലുള്ള വാഹന നിയന്ത്രണം ഏർപ്പെടുത്തൂവെന്നാണ് റായ് കഴിഞ്ഞദിവസം പറഞ്ഞത്.
∙ ഗുരുതരാവസ്ഥനഗ്നനേത്രങ്ങളിൽ പെടാത്ത കണിക പദാർഥങ്ങളും (പർട്ടിക്കുലേറ്റ് മാറ്റർ) ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വാതകങ്ങളുമാണ് ഡൽഹിയിലെ വായു ശ്വസിക്കുന്നതിലൂടെ മനുഷ്യശരീരത്തിലെത്തുന്നത്. പിഎം 2, പിഎം 10, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ തുടങ്ങിയവ ശ്വാസകോശത്തിലെത്തുന്നു. ഇവ പിന്നീട് രക്തത്തിൽ കലരുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും ചാണകവും മാലിന്യവും കത്തിക്കുന്നതിൽ നിന്നുമാണ് ഇവ അന്തരീക്ഷത്തിലെത്തുന്നത്.
∙ രക്ഷ തേടി മെട്രോയിൽവായുമലിനീകരണം വലയ്ക്കുന്നതിനാൽ യാത്രയ്ക്ക് മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർധന. ഡിഎംആർസിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഡൽഹി മെട്രോയിലെ ഏറ്റവും ഉയർന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം (78.67 ലക്ഷം) 18ന് രേഖപ്പെടുത്തി. ഈ വർഷം ഓഗസ്റ്റ് 20ന് രേഖപ്പെടുത്തിയ 77.49 ലക്ഷം യാത്രയുടെ കണക്കാണ് മറികടന്നത്.
English Summary:
50% Delhi government employees to work from home due to air pollution, announces Gopal Rai
5us8tqa2nb7vtrak5adp6dt14p-list mo-auto-dellhimetro 63qhr3l9u3nibbujre0p8vis2n 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-environment-delhi-air-pollution mo-environment-air-pollution mo-environment-air-quality
Source link