അതീവ ഗുരുതരമെന്ന് ഹൈക്കോടതി, യു.എസ് കമ്പനി സർവേയിൽ കേന്ദ്രാന്വേഷണത്തിന് ഉത്തരവ്

കൊച്ചി: ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണി ഉയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി യു.എസ് കമ്പനി തിരുവനന്തപുരം ഉൾപ്പെടെ 54 നഗരങ്ങളിൽ സർവേ നടത്തിയതിൽ കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കേന്ദ്രത്തിന്റേയോ സംസ്ഥാനങ്ങളുടെയോ അറിവോ സമ്മതമോ ഇല്ലാതെ, ഒരു മതവിഭാഗത്തെ ഉദ്ദേശിച്ചായിരുന്നു സർവേ. 2010ൽ നടന്ന സർവേയിൽ കേരള പൊലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിലയിരുത്തി.
വാഷിംഗ്ടൺ ആസ്ഥാനമായ പ്രിൻസ്റ്റൺ സർവേ റിസർച്ച് അസോസിയേറ്റ്‌സ് (പി.എസ്.ആർ.എ) എന്ന സ്ഥാപനത്തിനായി ഹൈദരാബാദിലെ ടെയ്‌ലർ നെൽസൺ സോഫ്രസ് (ടി.എൻ.എസ്) ഇന്ത്യ ലിമിറ്റഡാണ് സർവേ നടത്തിയത്. യു.എസ് കമ്പനിയുടെ പ്രസിഡന്റ് ഡോ. മേരി മക്കിന്റോഷാണ് ടി.എൻ.എസുമായി കരാർ ഒപ്പിട്ടത്.
2010 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്‌സ് നഗറിൽ നടത്തിയ സർവേ സംഘർഷത്തിന് കാരണമായിരുന്നു. സർവേ ബുക്‌ലെറ്റിലെ ചോദ്യങ്ങൾ ഇസ്ലാം മതവിശ്വാസികളെ വ്രണപ്പെടുത്തുന്നതെന്നായിരുന്നു ആരോപണം. ടി.എൻ.എസിനും ഡയറക്ടർ പ്രദീപ് സക്‌സേനയ്ക്കുമെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു.
അന്വേഷണം ഏറ്റെടുത്ത ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം (ഐ.എസ്.ഐ.ടി) തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതിയുടെ പരിഗണനയിലാണ് കേസ്. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.എസും ഡയറക്ടറും നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കേന്ദ്ര അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
‘ഗ്രീന് വേവ് 12’ എന്ന പേരിൽ ഇന്ത്യയ്ക്ക് പുറമെ ഇന്ത്യോനേഷ്യ, തായ്‌ലാൻഡ്, മലേഷ്യ തുടങ്ങി 20 രാജ്യങ്ങളിലാണ് യു.എസ് കമ്പനി സർവേ നടത്തിയത്. ഈ രാജ്യങ്ങളുടെ പാരമ്പര്യവും മൂല്യങ്ങളും എന്തെന്ന് അറിയാനാണ് സർവേ എന്നായിരുന്ന അവകാശവാദം.
രാജ്യസുരക്ഷയെ
ബാധിക്കുന്നത്
കേന്ദ്രാനുമതിയില്ലാതെ സർവേ അനുവദിച്ചത് ഗൗരവമായി കാണണം. രാജ്യസുരക്ഷയെ ബാധിക്കുന്ന സർവേകൾക്ക് അനുമതി ലഭിച്ചതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണം
ഉത്തരവ് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയത്തിനും അയയ്ക്കാൻ രജിസ്‌ട്രിക്കും അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിനും കൈമാറാൻ പൊലീസിനും ഹൈക്കോടതി നിർദ്ദേശം
Source link