CINEMA

EXCLUSIVE എന്റെ വളർച്ച ചിലർ ഭയപ്പെടുന്നു, ആ കഥാപാത്രം ചെയ്തത് പ്രത്യേക സാഹചര്യത്തിൽ: എം.എ. നിഷാദ്

എന്റെ വളർച്ച ചിലർ ഭയപ്പെടുന്നു, ആ കഥാപാത്രം ചെയ്തത് പ്രത്യേക സാഹചര്യത്തിൽ: എം.എ. നിഷാദ് | MA Nishad Review

EXCLUSIVE

എന്റെ വളർച്ച ചിലർ ഭയപ്പെടുന്നു, ആ കഥാപാത്രം ചെയ്തത് പ്രത്യേക സാഹചര്യത്തിൽ: എം.എ. നിഷാദ്

ആർ.ബി. ശ്രീലേഖ

Published: November 12 , 2024 10:26 AM IST

3 minute Read

എം.എ. നിഷാദ്

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുമ്പോൾ യൂട്യൂബ് ചാനലുകൾ ചിത്രത്തെ മനഃപൂർവം തകർക്കാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ എം.എ. നിഷാദ്.  തന്റെ സിനിമ മോശമായതുകൊണ്ടല്ല മറിച്ച് വ്യക്തിപരമായി തന്നോട് വൈരാഗ്യമുള്ളവരാണ് ഇത്തരത്തിൽ റിവ്യൂ ചെയ്യിക്കുന്നതെന്നും സംവിധായകൻ പറയുന്നു. സിനിമയെ മനഃപൂർവം കരി വാരി തേയ്ക്കുകയാണ്.  ഇതിനു പിന്നിൽ സിനിമാമേഖലയ്ക്ക് ഉള്ളിലും പുറത്തുമുള്ള പലരുമുണ്ട്. തനിക്ക് കഴിവില്ലെങ്കിൽ തന്നെ അവഗണിക്കുകയല്ലേ വേണ്ടത്. കഴിവുള്ളതുകൊണ്ടാണ് തന്നെ നിരന്തരം ആക്രമിക്കുന്നതെന്നും മാങ്ങായുള്ള മാവിലേ ആളുകൾ കല്ലെറിയുകയുള്ളൂ എന്നും എം.എ. നിഷാദ് പറഞ്ഞു.  സിനിമയെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനെതിരെ ഏതറ്റം വരെയും പോകുമെന്നും നിഷാദ് മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.
‘‘എന്റെ സിനിമയായ ‘ഒരു അന്വേഷണത്തിന്റെ തുടക്ക’ത്തിനെതിരെ വളരെ മോശമായ റിവ്യൂ ഇട്ട ചിലരെ കണ്ടു.  ഈ റിവ്യൂസ് സിനിമയെ മോശമായി ചിത്രീകരിക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്ന് പടം കാണുന്നവർക്ക് മനസ്സിലാവും. രണ്ടു റിവ്യൂവേർസ് ചേർന്ന് സംയുക്തമായി എനിക്കെതിരെ ഗൂഢാലോചന നടത്തി വളരെ മോശമായി സിനിമയെ ആക്ഷേപിച്ചിരിക്കുകയാണ്. സിനിമയ്ക്ക് കുറിച്ച് നീളമുണ്ട്. അത് ശരിയാണ് സമ്മതിക്കുന്നു. വേണമെങ്കിൽ പടം ഒന്ന് ചെറുതാക്കാമായിരുന്നു. പക്ഷേ അത്രയും ദൈർഘ്യം കഥയ്ക്ക് ആവശ്യമാണെന്ന് എനിക്ക് തോന്നി.  

എട്ട് ലൊക്കേഷനും അറുപത്തിനാല് ആർട്ടിസ്റ്റുകളും ഒക്കെ അഭിനയിച്ച സിനിമയാണ്. സിനിമ കാണുന്നവർക്ക് സിനിമയെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതിലൊന്നും ഞാൻ ഒരു തെറ്റും പറയില്ല പക്ഷേ ഇത്രത്തോളം അടച്ചാക്ഷേപിക്കേണ്ട ഒരു സിനിമ അല്ല എന്റേത് എന്നാണ് ഞാൻ പറയുന്നത്. അത് എന്റെ സിനിമ ആയതുകൊണ്ട് പറയുന്നതല്ല ഏത് സിനിമയ്‌ക്കെതിരെയായാലും മനഃപൂർവം ഇത്തരത്തിൽ ചെയ്യരുത്. ഇത് കരുതിക്കൂട്ടി എന്നിലെ നടനെയും എന്നിലെ സംവിധായകനെയും ഞാൻ എന്ന വ്യക്തിയെയും കടന്ന് ആക്രമിച്ചു കൊണ്ടുള്ള ഒരു പരിപാടിയാണ് ചെയ്തത്. 

നിഷാദ് രക്ഷ പിടിക്കരുത് എന്നുള്ള രീതിയിൽ സോഷ്യൽ മീഡിയയിൽ മനഃപൂർവം റിവ്യൂ ബോംബിങ് നടത്തുകയാണ്. ഇത് ആരോഗ്യപരമായ ഒരു രീതിയല്ല. എന്നോട് എന്തുകൊണ്ടാണ് ഇവർക്ക് ഇത്രയും വൈരാഗ്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അടുത്തിടെ ചില സംവിധായകർ ചെയ്തതുപോലെ വിളിച്ചു ഭീഷണിപ്പെടുത്താനോ തെറിപറയാനോ ഒന്നും ഞാൻ പോകുന്നില്ല അത് എന്റെ രീതിയുമല്ല. പക്ഷേ സിനിമയിൽ സ്വന്തമായി ഒരു ഷോട്ട് പോലും എടുക്കാൻ അറിയാത്ത, സിനിമ എന്ന കല എന്താണെന്ന് പോലും അറിയാത്ത ആളുകൾ ഇങ്ങനെ വായിൽ തോന്നുന്നത് പറയുകയും അതിന് ആർപ്പോ വിളിക്കാൻ വേണ്ടി കുറെ ആളുകൾ നടക്കുന്നതും ശരിയായ പ്രവണതയല്ല.  

അരാഷ്ട്രീയ ചിന്താഗതിയുള്ള ഒരു ജനതയാണ് വളർന്നുവരുന്നത് ഇതാണ് നമ്മുടെ നാടിന്റെ ശാപം. സ്വന്തമായി  ഒരു അഭിപ്രായം ഇല്ലാത്ത ആളുകൾ ഇത്തരം റിവ്യൂ കണ്ടിട്ട് നമ്മളെ തെറിപറയുകയാണ്. സ്വന്തമായി അഭിപ്രായം രൂപീകരണം നടത്തി ഇഷ്ടമാണെങ്കിൽ ആണ് അല്ലെങ്കിൽ അല്ല എന്ന് പറയാം പക്ഷേ ഇത് ഒരാളുടെ സ്വാധീനത്തിൽ പെട്ടുകൊണ്ട് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുകയാണ്. ഒരാളെ  മനഃപൂർവം ഡിഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഇതിന് പിന്നിൽ ഇൻഡസ്ട്രിക്ക് അകത്തും പുറത്തും ഉള്ള ചിലർ ഉണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. 
ഞാൻ ആരുടെ അടുത്തും ചാൻസ് ചോദിച്ചു പോകുന്ന ആളല്ല എനിക്ക് അതിൽ താല്പര്യം ഇല്ല പക്ഷേ ഈ സിനിമയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കഥാപാത്രം ഞാൻ ചെയ്യുകയായിരുന്നു. അതിനെ എങ്ങനെയൊക്കെ മോശമാക്കി പറയാമോ അത്രത്തോളം ചെയ്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു മേക്കിങ് ആണ് സിനിമയുടേത്. ഈ റിവ്യൂവർ പറയുന്നതുപോലെ ആണെങ്കിൽ ഒരു റിവ്യൂ പോലും എനിക്ക് പോസിറ്റീവ് ആയി വരില്ലല്ലോ.  സിനിമയെ നന്നായി മനസ്സിലാക്കി വളരെ നല്ല റിവ്യൂ ഇട്ടിരിക്കുന്ന ആളുകളുണ്ട്, പോസിറ്റീവും നെഗറ്റീവും പറഞ്ഞിരിക്കുന്നവരുണ്ട് പക്ഷേ ഇയാൾ പറയുന്നതുപോലെ ചെയ്തവർ ആരുമില്ല. ഞങ്ങളുടെ സിനിമയുടെ കൂടെ വന്ന പടങ്ങളെ എല്ലാം നന്നാക്കി പറയുകയും ഇത് ഒരെണ്ണത്തിന് മാത്രം മോശമാക്കി പറയുകയുമാണ് ചെയ്യുന്നത് ഇതൊക്കെ ഒരു പ്ലാനിങ്ങിന്റെ ഭാഗമാണ്. 

നിയമത്തിന്റെ മുന്നിൽ ജാമ്യം കിട്ടി പുറത്തുവരുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും ഇവർ ഇങ്ങനെ തന്നെ ചെയ്യുന്നത്. നിയമത്തെ വെല്ലുവിളിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ടു പോകാൻ ആണ് നിർമാതാക്കൾ ഉൾപ്പെടെയുള്ളവർ തീരുമാനിച്ചിരിക്കുന്നത്. അവരുടെ യൂട്യൂബ് ചാനലിന് മൈലേജ് കിട്ടാൻ വേണ്ടി മറ്റൊരാളെ മോശപ്പെട്ട ചിത്രീകരിക്കുന്നത് ശരിയല്ലല്ലോ. ഒരു റിവ്യൂ ഇടുമ്പോൾ അതിന്റെ താഴെ നിരവധി പേർ വന്ന് നെഗറ്റീവ് റിവ്യൂ അടിക്കും. ഇവൻ അഹങ്കാരിയാണ് ഇവൻ ചാനൽ ചർച്ചയിൽ അത് പറഞ്ഞു ഇതു പറഞ്ഞു ഇതൊക്കെയാണ് ഇവർ പറയുന്നത് അല്ലാതെ എന്റെ കലയെക്കുറിച്ച് അല്ല. എന്തൊക്കെയോ വ്യക്തിപരമായ വൈരാഗ്യം കൊണ്ടാണ് ചിലർ പറയുന്നത്. എന്റെ ബോധ്യങ്ങളാണ് ഞാൻ സംസാരിക്കുന്നത് ഞാൻ രാഷ്ട്രീയ അടിമയല്ല എന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്. എനിക്ക് പറയാനുള്ളത് ഞാൻ എവിടെയായാലും പറയും. ചിന്താശക്തി പണയപ്പെടുത്തിയ ഒരു യുവതലമുറയാണ് നമ്മുടെ നാട്ടിലുള്ളത്.
എന്റെ ചോദ്യം ഇത്രയേ ഉള്ളൂ ഞാൻ അത്രയും മോശപ്പെട്ട നടനോ സംവിധായകനോ ആണെങ്കിൽ എന്തിനാണ് എന്നെ നിങ്ങൾ പരിഗണിക്കുന്നത് എന്നെ അവഗണിക്കുകയല്ലേ വേണ്ടത്. അപ്പോൾ എന്തുമാത്രം നിങ്ങൾ എന്റെ വളർച്ച  ഭയപ്പെടുന്നു എന്ന് ഇതിൽ നിന്നും തെളിയുകയാണ്. ഞാൻ തീരെ കൊള്ളാത്തവൻ ആണെങ്കിൽ എന്റെ പുറകെ നടക്കേണ്ട കാര്യമില്ലല്ലോ ഇവർക്ക് വേറെ ആരെങ്കിലും പറഞ്ഞുകൂടെ പക്ഷേ എന്റെ പിന്നാലെ നടക്കുമ്പോൾ റീച്ച് കിട്ടും എന്നുള്ളത് കൊണ്ടല്ലേ ഇത് ചെയ്യുന്നത്. അതിന് കാരണം മാങ്ങയുള്ള മാവിൽ കല്ലെറിഞ്ഞാലേ ഫലം കിട്ടൂ എന്നുള്ളത് കൊണ്ടാണ്. എനിക്ക് കഴിവില്ലെങ്കിൽ ഇവർ എന്നെ അവഗണിക്കുകയല്ലേ ചെയ്യേണ്ടത്. ‌

എന്നെപ്രതി ആരുടെ ഉറക്കമാണ് നഷ്ടപ്പെടുന്നത് ആരാണ് ഇവരുടെ പുറകിലുള്ള പ്രേരകശക്തി അതൊക്കെ പുറത്തു വരേണ്ടതാണ്. എന്തിനാണ് കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്നത്?  ഇതിന്റെ പിന്നിൽ പലരുമുണ്ട്, വ്യക്തമായ പ്ലാനിങ് ആണ്. സിനിമയുടെ നിർമാതാവിന് നിയമപരമായ പരിരക്ഷ കിട്ടണം. ഇവരെയൊക്കെ നിയമപരമായി നേരിടണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.  ഏതറ്റം വരെയും പോകാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.’’–എം.എ. നിഷാദ് പറയുന്നു.

English Summary:
Personal Vendettas or Honest Criticism? Director M.A. Nishad Takes Legal Aim at YouTube Critics

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-m-a-nishad 3p3jv8slgk49s5g0p9rqif43l5 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-moviereview0


Source link

Related Articles

Back to top button