KERALAMLATEST NEWS

പ്രവാസികള്‍ കൂടുതല്‍ പണം നല്‍കണം, സന്തോഷ വാര്‍ത്ത പ്രതീക്ഷിച്ചിരിക്കെ കനത്ത തിരിച്ചടി

ന്യൂഡല്‍ഹി/ തിരുവനന്തപുരം: ഗള്‍ഫിലേക്കും തിരിച്ച് നാട്ടിലേക്കും യാത്ര ചെയ്യുന്ന ഏതൊരു പ്രവാസിയുടേയും പേടിസ്വപ്‌നമാണ് വിമാനടിക്കറ്റ് നിരക്ക്. യാത്ര ഉത്സവ സീസണിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സാധാരണഗതിയില്‍ ടിക്കറ്റ് വില്‍ക്കുന്നതിന്റെ നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് സീസണ്‍ സമയത്ത് വിമാനക്കമ്പനികള്‍ പ്രവാസി സമൂഹത്തെ പിഴിയുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികളെയാണ് വിമാന ടിക്കറ്റ് നിരക്ക് സാരമായി ബാധിച്ചിരുന്നത്. ഇതിന് പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച ചാര്‍ട്ടഡ് വിമാനം എന്ന ആശയം വലിയ പ്രതീക്ഷയായിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചാര്‍ട്ടഡ് വിമാനമെന്ന ആശയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നത്. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ചാര്‍ട്ടഡ് വിമാനത്തിന് കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കാന്‍ സാദ്ധ്യതയില്ലെന്ന് മനസ്സിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്നോട്ട് പോയതായി റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യാന്തര സര്‍വീസ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടായതിനാല്‍ കേരളത്തിന്റെ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നാണ് കേന്ദ്രനിലപാട്. വിമാനക്കമ്പനികള്‍ക്ക് നഷ്ടം നേരിട്ടാല്‍ അവര്‍ മറ്റ് സര്‍വീസുകളില്‍ നിന്നും പിന്മാറാന്‍ സാദ്ധ്യതയുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു. ചാര്‍ട്ടഡ് വിമാനങ്ങള്‍ ഒരുക്കുമ്പോള്‍ പ്രവാസികള്‍ക്ക് അത് വലിയ ആശ്വാസമാകുമായിരുന്നു. വിമാനക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ടും പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേഗത്തിലാക്കാനുള്‍പ്പെടെ കേരളം ശ്രമിച്ചിരുന്നുവെങ്കിലും ഇതും വിജയിച്ചില്ല. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വിമാനക്കമ്പനികളുടെ കൊള്ളയെ കുറിച്ച് നിരവധി തവണ സ്വകാര്യ ബില്‍ ഉള്‍പ്പെടെ അവതരിപ്പിച്ചുവെങ്കിലും പരിഗണിക്കാം, വേണ്ടത് ചെയ്യാം എന്ന പതിവ് മറുപടിയില്‍ എല്ലാം അവസാനിക്കുന്ന സ്ഥിതി തുടരുകയാണ്.


Source link

Related Articles

Back to top button