ചുഴലിക്കാറ്റും, ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; കേരളത്തിൽ അടുത്ത ഒരാഴ്‌ച ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഒരാഴ്‌ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴ ലഭിക്കാനിടയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഒഡീഷ -പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പുണ്ട്. മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായും നാളെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്ന് ഒക്ടോബർ 24ന് ഒഡീഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാൻ സാദ്ധ്യതയുണ്ട്.
മദ്ധ്യപടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തുനിന്ന് അകന്നു പോകാനും സാദ്ധ്യതയുണ്ട്. മദ്ധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇക്കാരണങ്ങളാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 21,22,23 തീയതികളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Source link