രചിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യക്കെതിരെ ബഹുദൂരം കുതിച്ച് കിവീസ്, ലീഡ് 350 റൺസ് കടന്നു

ബംഗളൂരു: ഇന്ത്യ-ന്യൂസിലാന്റ് ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്കെതിരെ വ്യക്തമായ ലീഡ് നേടി ന്യൂസിലാന്റ്. രചിൻ രവീന്ദ്രയുടെ സെഞ്ച്വറി(134), മുൻ നായകൻ ടിം സൗത്തി (65) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ ടെസ്‌റ്റ് മൂന്നാം ദിനം ന്യൂസിലാന്റ് 356 റൺസ് ലീഡ് നേടി. 402 റൺസിന് കിവികൾ ഓൾ ഔട്ടായി. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ 72 റൺസ് വഴങ്ങിയും കേദാർ ജാദവ് 99 റൺസ് വഴങ്ങിയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്‌ത്തി. സിറാജ് രണ്ടും, ബുമ്രയും അശ്വിനും ഓരോ വിക്കറ്റും വീഴ്‌ത്തി.
ആദ്യ ദിനം മഴയെടുത്തതോടെ രണ്ടാം ദിനമാണ് ടോസടക്കം നടത്താനായത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 180 എന്ന നിലയിലായിരുന്ന ന്യൂസിലാന്റ് ഇന്നും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം തന്നെയാണ് കാഴ്‌ചവച്ചത്. 12 വർഷത്തിനിടെ ഇന്ത്യ സ്വന്തം നാട്ടിൽ 200 റൺസിലധികം ലീഡ് വഴങ്ങുന്ന മത്സരമായി ബംഗളൂരുവിലേത്.
മഴമൂലം പിച്ചിൽ ഈർപ്പം നിറഞ്ഞതൊന്നും കണക്കാക്കാതെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത് ശർമ്മയ്‌ക്കടക്കം ബാറ്റർമാർക്കൊന്നും ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ തിളങ്ങാനായില്ല. രണ്ടക്കം കടന്നത് ജെയ്‌സ്വാളും (13), പന്തും (20) മാത്രം. ഇതിനിടെ പന്തിന്റെ ശസ്‌ത്രക്രിയ കഴിഞ്ഞ കാലിന് പരിക്ക് ഭീഷണിയും ഇന്ത്യയെ തളർത്തി. 15 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടിയ മാറ്റ് ഹെൻറിയും 22 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ വിൽ ഒ റോക്കുമാണ് ഇന്ത്യയെ 46റൺസിന് ഓൾ ഔട്ടാകാൻ ഇടയാക്കിയത്.
മറുപടി ബാറ്റിംഗിൽ ന്യൂസിലാന്റിനായി ഡെവൊൺ കോൺവെ 91 റൺസ് നേടി. പിന്നാലെയാണ് ഇന്ന് രചിനും ടിം സൗത്തിയും മികച്ച ബാറ്റിംഗ് കാഴ്‌ചവച്ചത്.
Source link