‘അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം, സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ വൈകിച്ചു’; കണ്ണൂർ കളക്‌ടർക്കെതിരെ നവീനിന്റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ കളക്ടർക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ബന്ധുക്കൾ മൊഴി നൽകിയെന്ന് വിവരം. കളക്ടർ -എഡിഎം ബന്ധം “സൗഹൃദപരം ആയിരുന്നില്ല”. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു.
സംസ്‌കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇത് തന്നെയാണ്. കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു മക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
അതിനിടെ, പി പി ദിവ്യയുടെ മുൻകൂർജാമ്യ അപേക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേർന്നു. നവീന്റെ ഭാര്യ മഞ്ജുഷ വക്കാലത്ത് ഒപ്പിട്ടു നൽകി. എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത ഐഎഎസിന് നല്‍കി. കൂടുതൽ അന്വേഷണചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ, പിന്നീട് കളക്ടർക്കെതിരെ ആരോപണം വന്നതോടെ ആണ് കൂടുതൽ അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്.
Source link