KERALAMLATEST NEWS

യാത്രഅയപ്പ് ചടങ്ങിൽ വാക്കാൽ പോലും ക്ഷണിച്ചിട്ടില്ല,​ ദിവ്യ കയറിവന്നത് അപ്രതീക്ഷിതമായി,​ ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ണൂർ ജില്ലാ കളക്ടറേറ്റ് റവന്യു വിഭാഗം ജീവനക്കാരുടെ മൊഴിയെടുത്തു. യാത്രഅയപ്പ് ചടങ്ങിലേക്ക് കണ്ണൂർ ജില്ലാ പ‌ഞ്ചായത്ത് മുൻ അദ്ധ്യക്ഷ പി.പി. ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചു പോയെന്നും മൊഴികളിലുണ്ട്. എ.ഡി.എം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രഅയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.

യാത്ര അയപ്പ് ചടങ്ങിൽ വെറുതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് വന്നതെന്നുമാണ് പി.പി. ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ദിവ്യയുടെ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് ജീവനക്കാരുടെ മൊഴി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ഹർജി സമർപ്പിച്ചത്. സംഭവദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയിൽ കളക്‌ടറോടൊപ്പം പങ്കെടുത്തിരുന്നു. അപ്പോഴാണ് ക്ഷണം ലഭിച്ചതെന്നും ദിവ്യയുടെ ഹർജിയിലുണ്ട്. യാത്രയയപ്പ് പരിപാടിയിലെത്താൻ അൽപ്പം വൈകിയിരുന്നു. അവിടെ എത്തിയപ്പോൾ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്‌ടർ ശ്രുതിയാണ്. നവീൻ ബാബു ഫയലുകൾ വൈകിപ്പിക്കുന്നു എന്ന പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. പ്രശാന്തന് പുറമേ ഗംഗാധരൻ എന്നയാളും നവീൻ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഫയൽ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യയുടെ ഹർജിയിൽ പറയുന്നു. അല്ലാതെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കും. ഒളിച്ചോടില്ല. ജാമ്യം നൽകണമെന്നും പറഞ്ഞിട്ടുണ്ട്. സംസാരിച്ചതിന്റെ പൂർണരൂപവും ഇതോടൊപ്പം ദിവ്യ ഹാജരാക്കി.


Source link

Related Articles

Back to top button