KERALAM

തീരദേശ പ്ലാനിന് കേന്ദ്ര അംഗീകാരം, 66 പഞ്ചായത്തുകൾക്ക് നിർമ്മാണ ഇളവുകൾ

തിരുവനന്തപുരം:കടൽ,​ കായൽ തീരങ്ങളിൽ നിർമ്മാണ നിയന്ത്രണങ്ങളിൽ ഇളവിനായി സംസ്ഥാനം നൽകിയ തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം,​ പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. പത്ത് തീരദേശ ജില്ലകളിലെ 66 പഞ്ചായത്തുകളിലെ പത്ത് ലക്ഷത്തോളം ജനങ്ങൾക്ക് ആനുകൂല്യം ലഭിക്കും.

300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് നിർമ്മാണാനുമതി നേടാം.

നിർമ്മാണങ്ങൾക്ക് കൂടുതൽ നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകൾക്കാണ് ഇളവ്. ഇവയെ സി.ആർ.ഇസഡ് മൂന്നിൽ നിന്ന് നിയന്ത്രണം കുറവുള്ള സി.ആർ.ഇസഡ് രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യമാണ് അംഗീകരിച്ചത്.

തീരദേശ നിയമ പ്രകാരം ഏറ്റവും കുറവ് നിയന്ത്രണമുള്ള മേഖലയാണ് സി.ആർ.ഇസഡ്-2. മുനിസിപ്പൽ, കോർപ്പറേഷൻ സ്ഥലങ്ങളാണ് ഇതിലുള്ളത്. കേരള തീരത്തെ മിക്ക ഗ്രാമപഞ്ചായത്തുകൾക്കും ജനസാന്ദ്രതയിലും അടിസ്ഥാന സൗകര്യങ്ങളിലും നഗരസ്വഭാവമാണ്. ഇത്തരം 175 പഞ്ചായത്തുകളെ കൂടി നഗര മേഖലയാക്കി വിജ്ഞാപനം ചെയ്ത് സി.ആർ.ഇസഡ്-2ൽ ഉൾപ്പെടുത്താൻ

കേന്ദ്രത്തിനോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.

സി.ആർ.ഇഡസ്-3എയിലെ 31 പഞ്ചായത്തുകളിൽ 20എണ്ണവും സി.ആർ.ഇസഡ്-2ലേക്ക് മാറ്റി. ഇതോടെ 11 പ‍ഞ്ചായത്തുകളാണ് സി.ആർ.ഇഡസ്-3എയിൽ ശേഷിക്കുന്നത്.

സി.ആർ.ഇസഡ്-3 എയിലെ വികസന നിരോധിത മേഖല കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെയാക്കി കുറച്ചു. നിലവിൽ 200 മീറ്റർ ആയിരുന്നു. ഉൾനാടൻ ജലാശയങ്ങൾക്ക് ഈ ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചു. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.

1000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള സർക്കാർ കണ്ടൽക്കാടുകൾക്ക് ചുറ്റും 50 മീറ്റർ ബഫർ ഏരിയ വരും. സ്വകാര്യ വ്യക്തികളുടെ കണ്ടൽക്കാടുകൾക്ക് ബഫർ മേഖലയുണ്ടാകില്ല.

ഇളവ് കിട്ടിയ ജില്ലകൾ

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,തൃശൂർ, എറണാകുളം , കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം


Source link

Related Articles

Back to top button