കേരം തിങ്ങും കേരളനാട്ടിൽ കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് തേങ്ങ, ചതിച്ചത് തമിഴ്‌നാട്

കൊടുങ്ങല്ലൂർ :കേരം തിങ്ങും കേരള നാട്ടിൽ നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില ഉയർന്നത് മൂലം കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു. കാരണം അടുക്കളയിൽ നിന്ന് ഒരു കാരണവശാലും ഒഴിവാക്കാനാവാത്ത ഒന്നാണ് തേങ്ങ. ഓണത്തിന് ശേഷമാണ് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയിൽ ഗണ്യമായ വർദ്ധനവുണ്ടായത്.
മലയാളികളുടെ കറികളിൽ പ്രധാന ചേരുവയായ നാളികേരത്തിന് വില വർദ്ധിച്ചത് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. ഒരു മാസം കൊണ്ട് ഇരട്ടിയോളം വില വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൊപ്രയ്ക്കും വില വർദ്ധനവുണ്ട്. ഇത് വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തുന്ന മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നു.
നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞതും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതും വിലവർദ്ധനവിന് വഴിതെളിയിച്ചതെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നും ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നിന്നുമാണ് നാളികേരം കൂടുതലായും എത്തിയിരുന്നത്. നാട്ടിൻപുറങ്ങളിൽ തെങ്ങുകൾക്കുണ്ടായ രോഗബാധകൾ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. പലയിടങ്ങളിലും തെങ്ങേ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. പുതിയ തെങ്ങുകൾ നടുന്നത് കായ്ക്കാറാകുമ്പോൾ രോഗബാധമൂലം നശിക്കുകയാണ്. അതിനാൽതന്നെ കൂടുതൽപ്പേരും തെങ്ങുകൃഷി പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്. തെങ്ങിൽ കയറാൻ ആളെ കിട്ടിന്നില്ലെന്നതും പ്രതിസന്ധിയാണ്.
വില വർദ്ധന ഇപ്രകാരം
(ഓണത്തിന് മുമ്പ്, ശേഷം എന്ന ക്രമത്തിൽ)
തേങ്ങ :
35
65നും 70 നും ഇടയിൽ
വെളിച്ചെണ്ണ :
170-200
220-250
Source link