‘ബിജെപിയുടെ ആദർശങ്ങളോടുള്ള വിശ്വാസം’; തീരുമാനം വെറും മൂന്ന് ആഴ്ച മുൻപ് എടുത്തതെന്ന് ശ്രീലേഖ

തിരുവനന്തപുരം: വെറും മൂന്ന് ആഴ്ച മുൻപ് നടത്തിയ ആലോചന മാത്രമാണ് ഈ തീരുമാനമെന്ന് ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ആർ ശ്രീലേഖ. ജനങ്ങൾക്ക് സേവനം ചെയ്യാനാണ് ബിജെപിയിൽ ചേർന്നതെന്നും ശ്രീലേഖ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തിയാണ് അംഗത്വം നൽകിയത്. പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ.
‘ വെറും മൂന്ന് ആഴ്ച മുൻപ് നടത്തിയ ആലോചനയുടെ ഫലമായാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. 33 വർഷം വളരെ നിഷ്പപക്ഷമായി ഒരു പാർട്ടിയിലും പ്രവർത്തിക്കാതെ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് ഞാൻ. തുടർന്നും ജനങ്ങൾക്ക് സേവനം ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനാലാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ബിജെപിയുടെ ആദർശങ്ങളോട് വിശ്വാസം ഉള്ളത് കൊണ്ട് ബിജെപിയിൽ ചേർന്നത്. ജനസേവനമാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല’, – ശ്രീലേഖ കൂട്ടിച്ചേത്തു.
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ മൂന്നുവർഷംമുമ്പ് ഫയർഫോസ് മേധാവിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. സർവീസിന്റെ അവസാനകാലത്ത് സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു ശ്രീലേഖ. അതിനാൽത്തന്നെ വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. സ്വന്തം വ്ളോഗിലൂടെ നിലപാടുകൾ തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു.
Source link