പി വി അൻവറിന്റെ ഡിഎംകെ മോഹവും പൊലിയുമോ? സഖ്യകക്ഷികളുമായി ഇടയുന്നവരെ എടുക്കില്ലെന്ന് പാർട്ടി വക്താവ്

ചെന്നെെ: സിപിഎമ്മിനോട് ഇടഞ്ഞ് ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽ ചേരാനുള്ള പി വി അൻവർ എംഎൽഎയുടെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.
വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. അൻവറുമായി ചെന്നെെയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുതിർന്ന നേതാവും മന്ത്രിയുമായ സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയ്യാറാകാൻ സാദ്ധ്യതയില്ല. ഈ സാഹചര്യത്തിൽ അൻവറിന്റെ ഡിഎംകെ മുന്നണി പ്രവേശനം നടക്കാനിടയില്ലെന്നാണ് സൂചന.
ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള (ഡി എം കെ) എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിക്കുന്ന കാര്യം അൻവർ പ്രഖ്യാപിച്ചിരുന്നു. ഇതൊരു രാഷ്ട്രീയ പാർട്ടിയല്ല സോഷ്യൽ മൂവ്‌മെന്റ് മാത്രമാണെന്നാണ് അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലടക്കം മത്സരിക്കുമെന്നും എന്നാൽ സംഘടനയുടെ ഇപ്പോഴത്തെപേരിലാകുമോ അതെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നുനടക്കുന്ന അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനായി വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
Source link