പി വി അൻവറിന് അഭിവാദ്യങ്ങൾ; കെ കരുണാകരൻ ഫൗണ്ടേഷൻ സ്റ്റേറ്റ് കമ്മിറ്റി കേരളയുടെ പേരിൽ ഫ്ലക്സ്

മലപ്പുറം: പി വി അൻവർ എം എൽ എയ്‌ക്ക് പിന്തുണയുമായി ഫ്ലക്‌സ്. അൻവറിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് തുവ്വൂരിലാണ് പ്രത്യക്ഷപ്പെട്ടത്. ലീഡർ കെ കരുണാകരൻ ഫൗണ്ടേഷൻ സ്റ്റേറ്റ് കമ്മിറ്റി കേരള എന്ന പേരിലുള്ളതാണ് ഫ്ലക്സ്.
അൻവറിന്റെ വീടിന് മുന്നിൽ സി പി എമ്മിന്റെ പേരിൽ ഫ്ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും ചിത്രങ്ങൾക്കൊപ്പം ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട… ഇത് പാർട്ടി വേറെയാണ്’ എന്നാണ് ഫ്ലക്‌സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്ലക്‌സിന്റെ അടിഭാഗത്തായി സി പി എം ഒതായി ബ്രാഞ്ച് എന്നും എഴുതിയിട്ടുണ്ട്.
ഇന്നലെ വാർത്താസമ്മേളനത്തിൽ പിണറായി വിജയനെ കെട്ട സൂര്യനെന്ന് അധിക്ഷേപിച്ച അൻവർ, മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയടക്കം ഗുരുതര ആരോപണമുന്നയിച്ച് മുന്നണി ബന്ധം ഉപേക്ഷിച്ചിരുന്നു. എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്നും ഇടത്തോ വലത്തോ ഇരിക്കാതെ നടുപക്ഷത്തിരിക്കുമെന്നും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയോട് കമ്മ്യൂണിസ്റ്റുകാർക്ക് വെറുപ്പാണെന്നും ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. നയതന്ത്ര സ്വർണക്കടത്ത് അടക്കം പരാമർശിച്ച് മുഖ്യമന്ത്രിയെ സംശയത്തിന്റെ മുൾമുനയിലും നിറുത്തി.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത്‌കുമാറിനെതിരെയും ആരോപണം കടുപ്പിച്ചു. ശശിയെ കാട്ടുകള്ളനെന്ന് വിളിച്ചു. കുടുംബത്തെ വളർത്തുകയാണ് മുഖ്യമന്ത്രി. മരുമകൻ റിയാസിനെ മാത്രമേ അദ്ദേഹം കാണുന്നുള്ളൂ. പിണറായി അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവുമെന്നും അൻവർ പറഞ്ഞിരുന്നു.
Source link